കൊച്ചി: കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സമൂഹമാധ്യമമായ വാട്‌സാപ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഹർജിക്കു പ്രസക്തിയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഹർജിയിലെ ആവശ്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

ഇടുക്കി കുമളി സ്വദേശിയായ ഓമനക്കുട്ടൻ എന്നയാളാണ് വാട്‌സാപ് വിലക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. വാട്സ്ആപ്പിന് സ്വകാര്യത സംരക്ഷിക്കാൻ സംവിധാനമില്ല. പുതിയ ഐടി ചട്ടത്തിൽ വാട്സ്ആപ്പിനെ ഉൾപ്പെടുത്താൻ ഇടപെടണം. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്സ്ആപ്പ് നിരോധിക്കണം എന്നതായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം.

വ്യക്തികളുടെ സ്വകാര്യതയിലേക്ക് ആപ് കടന്നു കയറുന്നെന്നും ആരോപിച്ചു. വാട്‌സാപ് ഡേറ്റകളിൽ കൃത്രിമത്വം കാണിക്കാൻ സാധിക്കും എന്നതിനാൽ ഇതിൽനിന്നുള്ള ചാറ്റുകളോ ഡേറ്റയോ കോടതികൾ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

സമൂഹമാധ്യമങ്ങളെ ഒന്നടങ്കം നിയന്ത്രിക്കുന്നതിന് സമഗ്രമായ നയത്തിന് രൂപം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസർക്കാർ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.