കൊച്ചി: എല്ലാവർക്കും സർക്കാർ ജോലി വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി. പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം. ഇത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നവർക്ക് പോലും തിരിച്ചടിയാണ്. സർക്കാരിന് പ്രതീക്ഷയും.

കേന്ദ്രസർക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാൻ അവകാശമുള്ളത്. സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമാണ്. എം എസ് സി പഠിക്കുന്നവർക്ക് ആടിനെ വളർത്താം. പക്ഷേ അതിന് നമ്മൾ തയാറാകില്ലെന്നും ഹൈക്കോടതി ഹർജി പരിഗണിക്കുന്നതിനിടെ വാക്കാൽ പരാമർശിച്ചു.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എൽ.ജി.എസ്.) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനൽകണമെന്ന സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉദ്യോഗാർത്ഥികളുടെ ആവശ്യം അംഗീകരിക്കില്ലെന്ന സൂചനയാണ് ഇത്.

ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സി.യുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാക്കുമെന്ന് ഹർജിയിൽ പറയുന്നു. ഓഗസ്റ്റ് നാലിന് റദ്ദാകുന്ന എൽ.ജി.എസ്. റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടണമെന്നായിരുന്നു കെ.എ.ടി. ഉത്തരവ്.

കെ.എ.ടി. വിധി നിയമപ്രകാരമല്ലെന്ന് പി.എസ്.സി. യോഗം വിലയിരുത്തി. മേൽക്കോടതി വിധികളുടെ ലംഘനമാണിതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒരു റാങ്ക്പട്ടികയുടെ മാത്രം കാലാവധി നീട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും പി എസ് സി നേരത്തെ അറിയിച്ചിരുന്നു.