തിരുവനന്തപുരം: കുടിവെള്ള ടാങ്ക് സ്ഥാപിക്കാൻ സ്ഥലമില്ലാത്തവർക്കും അതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തവർക്കും കുടിവെള്ളം ലഭിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. കുടിവെള്ളം സംഭരിക്കാൻ ടാങ്ക് ഉള്ളവർക്ക് ജല ദൗർലഭ്യം അനുഭവപ്പെടാറില്ലെന്ന ജല അഥോറിറ്റിയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

രാത്രികാലങ്ങളിൽ മൂന്നു മണിക്കൂർ സമയം കുടിവെള്ളം വിതരണം ചെയ്യുമ്പോൾ ടാങ്കിൽ ശേഖരിക്കണമെന്ന ജല അഥോറിറ്റിയുടെ വാദം നീതികരിക്കാൻ കഴിയുന്നതല്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ശാസ്തമംഗലം മംഗലം ലെയിനിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മംഗലം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജി. ജയകുമാർ സമർപ്പിച്ച പരാതിക്കുള്ള മറുപടിയിലാണ് ജലഅഥോറിറ്റി ടാങ്കിന്റെ കാര്യം പറഞ്ഞത്.

നഗരത്തിൽ നിലവിലുള്ള ജലക്ഷാമം പരിഹരിക്കാൻ 75 എം എൽ ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയുടെ നിർമ്മാണം അരുവിക്കരയിൽ നടന്നു വരികയാണെന്നും ഇത് പ്രവർത്തനക്ഷമമായാൽ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുമെന്നും ജല അഥോറിറ്റി കമ്മീഷനെ അറിയിച്ചു.

മംഗലം ലെയ്‌നിലെ താമസക്കാർക്ക് തടസ്സം കൂടാതെ കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ എക്‌സിക്യകൂട്ടീവ് എഞ്ചിനീയർക്ക് (നോർത്ത്) ഉത്തരവ് നൽകി.