മലപ്പുറം: പ്രായംചെന്ന മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ 2007 ലെ മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണം സംബന്ധിച്ച നിയമത്തിന്റെ 5(1)(ഇ)വകുപ്പ് പ്രകാരം സ്വമേധയാ കേസെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. എഴുപത് വയസ്സുള്ള പിതാവിനെ ഏറ്റെടുത്ത് സംരക്ഷിക്കാൻ വിസമ്മതിക്കുന്ന ഭാര്യക്കും മക്കൾക്കുമെതിരെ സ്വമേധയാ കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. 2007 ലെ മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണം സംബന്ധിച്ച നിയമത്തിന്റെ 5(1)(ഇ)വകുപ്പ് പ്രകാരം കേസെടുക്കാനാണ് തിരൂർ മെയിന്റനൻസ് ട്രിബ്യൂണലിന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.

പ്രായം ചെന്ന മാതാപിതാക്കളെ സംരക്ഷിക്കാൻ വിസമ്മതിക്കുന്നത് സാക്ഷര കേരളത്തിന്റെ അപചയത്തിനുള്ള ഉദാഹരണമാണെന്ന് കമ്മീഷൻ വിലയിരുത്തി. ഇതിനെതിരെ ബോധവത്കരണവും നിയമ നടപടിയും സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വദേശി അൻസാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

തന്റെ പിതാവിന്റെ സഹോദരൻ മുഹമ്മദിന്റെ സംരക്ഷണം നിർവഹിക്കുന്നത് പരാതിക്കാരനാണ്. സംരക്ഷണം മുഹമ്മദിന്റെ ഭാര്യയെയും മക്കളെയും ഏൽപ്പിക്കണമെന്നാണ് ആവശ്യം. പരാതിക്കാരന് വയോധികനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ല.കമ്മീഷൻ സാമൂഹിക നീതി ജില്ലാ ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങി. മുഹമ്മദിന് പ്രായാധിക്യം കാരണമുള്ള പ്രശ്‌നങ്ങൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും ഭാര്യയും രണ്ട് പെൺമക്കളും മുഹമ്മദിന്റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന പൗരന്മാരുടെ സംരക്ഷണനിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തരവ് തിരൂർ ആർ.ഡി. ഒക്ക് അയച്ചു.