ന്യൂഡൽഹി: സംസ്ഥാനത്ത് നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കിൽപെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തു. മരണം കോവിഡ് മൂലമെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ പോലും വിശദമായ പരിശോധനയ്ക്ക് വിധേയക്കുന്നുണ്ട്. മരണം കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ളാസ്സിഫികേഷൻ ഓഫ് ഡിസീസസ് പുറത്ത് ഇറക്കിയ മാർഗ്ഗരേഖ പ്രകാരമാണ് കേരളം പരിശോധന നടത്തുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് സംശയിക്കപ്പെടുന്ന മൃതദേഹങ്ങളിൽ പരിശോധന നടത്തുന്നില്ല. എന്നാൽ ഒരു കോവിഡ് മരണവും കണക്കിൽപെടാതെ പോകരുത് എന്ന് നിർബന്ധം ഉള്ളതിനാലാണ് മരണകാരണം കോവിഡ് ആണെന്ന് കരുതുന്ന മൃതദേഹങ്ങൾ പോലും പരിശോധിക്കുന്നത്. മരണ കാരണം കോവിഡ് ആണെങ്കിൽ അത് മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. എല്ലാ മരണത്തിന്റെയും കാരണം വിശദീകരിക്കുന്ന മെഡിക്കൽ ബുള്ളറ്റിനുകൾ ആശുപത്രികളിലെ സൂപ്രണ്ടുമാർ സംസ്ഥാന നോഡൽ ഓഫീസർമാർക്ക് കൈമാറുന്നുണ്ട്. കേരളത്തിൽ എല്ലാ കോവിഡ് മരണങ്ങളും ഔദ്യോഗിക കണക്കിൽപെടുത്തുന്നില്ലെന്ന വിമർശനങ്ങൾക്ക് ഇടയിലാണ് സംസ്ഥാനം സുപ്രീം കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തിരിക്കുന്നത്.

മരണ നിരക്ക് 0.4 ശതമാനത്തിൽ താഴെ ആയി കുറച്ചുകൊണ്ട് വരാൻ സാധിച്ചെന്നും റിപ്പോർട്ടിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് സാഹചര്യം വിശദീകരിച്ച് നിലവിലെ അവസ്ഥ, രോഗികളുടെ ചികിത്സ, രോഗവ്യാപനം കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ, മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ എല്ലാ സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് കേരളത്തിന്റെ റിപ്പോർട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

നിലവിൽ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുക ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 87 ശതമാനം ആണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. നിലവിൽ കോവിഡ് ആശുപത്രികളിൽ മാത്രം 20672 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ കോവിഡ് രോഗികളെ ചികിത്സിക്കാൻ ആയി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 27176 കിടക്കകളും, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 8076 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.