നിലക്കൽ: 'ഞങ്ങളിങ്ങനെ ഇരുപത് കുടുംബങ്ങളോളം ഉണ്ട് സാറെ..ആകാശത്തിന് ചുവട്ടിൽ ഇങ്ങനെ കഴിയാൻ തുടങ്ങിയിട്ട് വർഷം പത്തിരുപതായി.സ്വന്തമായി വീടില്ല. അപേക്ഷ നൽകുമ്പോൾ രേഖയിലെ നാൽപ്പതു സെന്റിന്റെ കണക്ക് പറഞ്ഞ് അപേക്ഷ അങ്ങ് തള്ളും'' നിലക്കൽ അട്ടക്കാട്ട് കോളനിയിലെ രജനി പറഞ്ഞുതുടങ്ങുന്നു. ലൈഫ് മിഷനെ കുറിച്ച് വീമ്പു പറയുന്ന നാട്ടിലാണ് ഈ കരച്ചിലും കേൾക്കുന്നത്.

മൂകളിൽ ആകാശവും താഴെ ഭൂമിയും എന്ന് പ്രതീകാത്മകമായൊക്കെ നാം പറയാറുണ്ട്. പക്ഷെ ഇവരുടെ കാര്യത്തിൽ അത് വിശേഷണമല്ല മറിച്ച് സത്യമാണ്. ആകാശം നോക്കി വെറും മണ്ണിൽ പാ വിരിച്ച് ഈ കുടുംബങ്ങൾ കഴിയാൻ തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ പിന്നിട്ടു. ലൈഫിനെതിരെ ആരോപണങ്ങൾ വരുമ്പോൾ സാധാരണക്കാരന്റെ ആശ്രയത്തെ ഇല്ലായ്മ ചെയ്യുന്നുവെന്ന് മുറവിളി കൂട്ടുന്ന അതേ സർക്കാർ ഭരിക്കുന്ന കേരളത്തിലാണ് സാധാരണക്കാരിൽ സാധാരണക്കാരായ ഒരുപറ്റം ജനത വീടുപോലുമില്ലാതെ ഇങ്ങനെ കഴിഞ്ഞുകൂടുന്നത്. അതെ കരുതലിന്റെ കേരളത്തിൽ..

നിലക്കൽ അട്ടക്കാട്ട് കോളനിയിലെ ജനതയ്ക്ക് കാട് വെട്ടിത്തളിച്ച പ്രദേശത്ത് 5 സെന്റ് ഭൂമിയാണ് സർക്കാർ അനുവദിച്ച് നൽകിയത്. വർഷങ്ങൾ മുൻപ് പതിച്ചു നൽകിയ ഈ ഭൂമി പക്ഷെ രേഖയിൽ നാൽപ്പത് സെന്റാണ്. മേഖലയിലെ പ്രമോട്ടർമാർ ഈ കൂടുംബങ്ങളെ പ്രമോട്ട് ചെയ്തത് ഇങ്ങനെയാണ്. ഈ നാൽപ്പത് സെന്റ് ലഭിച്ച് പ്രദേശത്തത്തെ തന്നെ മറ്റു വിഭാഗങ്ങൾക്കാണ്. അളക്കാനായി അധികൃതർ എത്തിയപ്പോൾ നാട്ടുകാരുടെതടക്കം കൂട്ടിയളന്ന് രേഖയിൽ നാൽപ്പത് സെന്റ് അടയാളപ്പെടുത്തിയതായാണ് ഇവർ പറയുന്നത്. ആദിവാസിൾക്കായി അനുവദിച്ച ഇ കോളനി ഇന്ന് മറ്റുവിഭാഗക്കാർ കയ്യടക്കിയിരിക്കുകയാണ്. അവരുടെ വീട്ടിലെ മാലിന്യങ്ങളും മറ്റും നിക്ഷേപിക്കാനാണ് പ്രദേശത്തെ അവർ ഉപയോഗപ്പെടുത്തുന്നത്. ഇത്തരത്തിൽ വാസയോഗ്യമല്ലാതായതോടെയാണ് കാട് തന്നെ ഇവർക്ക് വീടാക്കേണ്ടി വന്നത്. കോളനിയിൽക്കൂടി ഇവരുടെ കുകുട്ടികൾക്ക് പരോക്ഷമായി സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ്. സ്‌കുളിലും മറ്റും പോയി വരുമ്പോൾ കുപ്പിച്ചില്ല് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൊണ്ട് കൂട്ടികൾക്ക് പരിക്കേൽക്കുന്നതും പതിവാണ്.

കാട്ടിൽപോയി തേനും കുന്തിരിക്കവുമൊക്കെ ശേഖരിച്ച് നാട്ടിലെ ചെറിയ ചന്തയിൽ കൊണ്ടുപോയി വിറ്റ് ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ടാണ് ഇവരുടെ ജീവതം. നൂറുരൂപയോടടുപ്പിച്ച് മാത്രം ലഭിക്കുന്ന വേതനത്തിൽ നിന്ന് വീടെന്ന സ്വപ്നം പോയിട്ട് അന്നന്നത്തേക്ക് കുട്ടികൾക്കുള്ള ഭക്ഷണം പോലും ചോദ്യചിഹ്നമാണ്. പ്രമോട്ടർമാർക്ക് മുകളിൽ ഈ കുടുംബം ആശ്രയിക്കുന്നത് പഞ്ചായത്ത് മെമ്പറെയാണ്. പക്ഷെ മെമ്പർ അവരുടെ വിഭാഗത്തിലെ ആൾക്കാരുടെ അപേക്ഷകൾ മാത്രമെ പരിഗണിക്കുവെന്നും ഇവർ ആരോപിക്കുന്നു.മാത്രമല്ല ആദിവാസിൾക്കായി അനുവദിച്ച അട്ടത്തോട്ട് കോളനിയിലെ പട്ടയങ്ങൾ എല്ലാം തന്നെ ഇപ്പോൾ മറ്റുള്ളവരുടെ കൈകളിലുമാണ്.

സർക്കാരിന്റെ ലൈഫ് പദ്ധതിയിലും ഇവരെ പരിഗിച്ചില്ല. 72000 രൂപയുടെ പഴയ മോഡൽ വീട് ആകെ ഈ മേഖലയിൽ ലഭിച്ചത് അഞ്ചോളം കുടുംബങ്ങൾക്ക് മാത്രാമാണ്. അല്ലാതെ ഒരാൾക്കുപോലും വീട് ലഭിച്ചിട്ടില്ല.ഇവരുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കണമെങ്കിൽ ആകെ ഉള്ള മാർഗ്ഗം പ്രമോട്ടർമാരാണ്. പക്ഷെ പ്രമോട്ടർ തെരഞ്ഞെടുപ്പിലും രണ്ടുപേർ മാത്രമെ ആദിവാസി വിഭാഗത്തിൽ പെട്ടവർ ഉള്ളൂ എന്നാണ് ഇവർ പറയുന്നത്. അതുകൊണ്ടുതന്നെ പ്രശന്ങ്ങൽ എവിടെയും എത്താതെ പോകുന്നു. ആകെ ആശ്വാസമായി ഉണ്ടായിരുന്നത് വിവിധ സന്നദ്ധ സംഘടനകൾ ആയിരുന്നു. എന്നാൽ ചിലരുടെ ഇടപെടൽ മൂലം ഇപ്പോൾ അത്തരം സംഘടനകളുടെ സഹായവും ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇത്രയൊക്കെ പ്രശ്നം ഇവർ നേരിടുമ്പോഴും സർക്കാരിന് ചൂണ്ടിക്കാണിക്കാൻ കൂട്ടത്തിൽ കുറച്ച് കുടുംബങ്ങളെ ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ പക്ഷം. പത്തോളം കുടുംബങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്ര സഹായങ്ങൾ നൽകി അവരെ ഉദാഹരണങ്ങളാക്കി മാറ്റുകയാണ്. അതുകൊണ്ട് തന്നെ രജനിയെപ്പോലുള്ള ശബ്ദം എവിടെയുമെത്താതെയും പോകുന്നു. കരുതൽ എന്നു നാഴികയ്ക്ക് നാൽപ്പത് വട്ടം ആവർത്തിക്കുന്ന മുഖ്യമന്ത്രിയടക്കം കാണാതെ പോകുന്ന അല്ലെങ്കിൽ അവഗണിക്കുന്ന ഇത്തരം ജീവിതങ്ങൾ ഇനിയുമുണ്ട് ഈ കരുതലിന്റെ കേരളത്തിൽ.