ന്യൂഡൽഹി: മീഡിയവണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംപിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ടു നിവേദനം സമർപ്പിച്ചു. കെ സുധാകരൻ, എ എം ആരിഫ്, ഇ ടി മുഹമ്മദ് ബഷീർ, എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, അബ്ദുസ്സമദ് സമദാനി, ടിഎൻ പ്രതാപൻ, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ് , രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ അടങ്ങുന്ന എംപിമാരുടെ സംഘമാണ് കേന്ദ്ര മന്ത്രിയെ കണ്ടത്.

ചാനലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് എംപിമാർ നിവേദനം നൽകി. മീഡിയവൺ വിലക്കിയത് കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടിയാണെന്ന് എംപിമാർ കുറ്റപ്പെടുത്തി. വിലക്ക് പിൻവലിക്കാൻ കേന്ദ്രമന്ത്രി നേരിട്ടിടപെടണമെന്നും എംപിമാർ ആവശ്യപ്പെട്ടു. മീഡിയാവണ്ണിനെതിരായ നടപടിക്കെതിരേ കേരളത്തിൽ നിന്നുള്ള എംപിമാർ ഡൽഹി വിജയ് ചൗക്കിൽ വെച്ച് മാധ്യമങ്ങളെ കണ്ടു.

കെ സോമപ്രസാദ്, ജോൺ ബ്രിട്ടാസ്, രമ്യാ ഹരിദാസ്, എം കെ രാഘവൻ, അബ്ദു സമദ് സമദാനി, ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, കെ സുധാകരൻ, അടൂർ പ്രകാശ്, ഇ ടി മുഹമ്മദ് ബഷീർ, വി കെ ശ്രീകണ്ഠൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹ്നാൻ, ഹൈബി ഈഡൻ, എ എം ആരിഫ്, ഡീൻ കുര്യാക്കോസ്, ടി ജി ശിവദാസൻ എന്നിവർ പങ്കെടുത്തു.

മീഡിയവണിനെതിരായ കേന്ദ്രസർക്കാർ നടപടിക്കെതിരേ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമാണ്. വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഏകാധിപത്യം വളരുന്നതിന്റെ സൂചനയാണെന്ന് സംസ്ഥാന തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. കേന്ദ്ര നടപടിക്കെതിരെ ഗൾഫ് രാജ്യങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. പത്രപ്രവർത്തക യൂനിയൻ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിന് മീഡിയവൺ നിരോധനത്തിനെതിരായ പ്രതിഷേധമുയർന്നു.