കൊച്ചി: സംസ്ഥാനത്തെ പുതിയ പൊലീസ് നിയമ ഭേദഗതി അനുസരിച്ചു കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. പ്രതിപക്ഷ നേതാക്കൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഉറപ്പ് നൽകിയത്. കെപിഎ ആക്ടിലെ 118 എ വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

സർക്കാർ നിലപാട് നിലപാട് ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് രേഖപ്പെടുത്തി. സർക്കാരിനോട് ഇതുസംബന്ധിച്ച് രേഖമൂലം മറുപടി നൽകാനും കോടതി നിർദേശിച്ചു. കെപിഎ ആക്ടിലെ പുതിയ ഭേദഗതി സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നാണ് പൊതുതാൽപ്പര്യ ഹർജികളിലെ പ്രധാന വാദം.

118 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതി നാളെ വിശദമായ വാദം കേൾക്കും. അതേസമയം പുതിയ ഭേദഗതി അനുസരിച്ച് കേസെടുക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പുതിയ നിർദ്ദേശം വരുന്നതു വരെ കേസ് രജിസ്റ്റർ ചെയ്യരുതെന്നാണ് ഡിജിപി നിർദേശിച്ചിട്ടുള്ളത്.

21ാം തീയതി ഇറങ്ങിയ ഓർഡിനൻസിൽ 118 എ വകുപ്പ് ചേർത്തിട്ടുള്ള സാഹചര്യത്തിൽ ആ വകുപ്പനുസരിച്ച് കേസെടുക്കാൻ പരാതികൾ ലഭിക്കാനിടയുണ്ട്. നിയമ നടപടി എടുക്കുന്നതിനു മുൻപ് പൊലീസ് ആസ്ഥാനത്തെ ലീഗൽ സെല്ലുമായി ബന്ധപ്പെട്ട് വിശദീകരണം തേടണം' ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.

അതേസമയം ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ വേണ്ടിയുള്ള നിയമം കൊണ്ടുവരാനുള്ള ആലോചനയിൽ തന്നെയാണ് സർക്കാർ. സമൂഹമാധ്യമങ്ങളിലെ അതിക്രമങ്ങളും അധിക്ഷേപങ്ങളും തടയാൻ കേരള നിയമസഭയിൽ പുതിയ ബിൽ കൊണ്ടുവരാനാണ് ഇപ്പോഴത്തെ നിലയിൽ സാധ്യതയുള്ളത്. നിലവിൽ ഓർഡിനൻസ് നിലനിൽക്കേ അത് റദ്ദു ചെയ്യാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ ഓർഡിനൻസ് പിൻവലിക്കാൻ ഗവർണറോട് വീണ്ടും ആവശ്യപ്പെടുക.

നിലവിലുള്ള ഓർഡിനൻസ് ഉടൻ പിൻവലിക്കാൻ റിപ്പീലിങ് ഓർഡിനൻസിനു ഗവർണറോടു മന്ത്രിസഭയ്ക്കു ശുപാർശ ചെയ്യാം. ഒരു ഓർഡിനൻസ് ഒപ്പിട്ടതിനു തൊട്ടുപിന്നാലെ അതു പിൻവലിച്ചു മറ്റൊരു ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചാൽ ഗവർണർ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സർക്കാരിനും സിപിഎമ്മിനുമുണ്ട്. നിലവിലെ ഓർഡിനൻസിന്റെ ഭേദഗതി നിയമസഭയിൽ കൊണ്ടുവരാനുള്ള സാധ്യതയും സർക്കാരിനു മുന്നിലുണ്ട്. എന്നാൽ, ഭേദഗതിക്കെതിരെയുള്ള ഹർജികൾ കോടതി പരിഗണിക്കുമ്പോൾ പിടിച്ചുനിൽക്കണമെങ്കിൽ അടിയന്തര നടപടി കൂടിയേ തീരൂ.

പ്രാബല്യത്തിലുള്ള നിയമം പിൻവലിക്കുന്നതിനു പകരം നടപ്പാക്കില്ലെന്നു പറയാൻ സർക്കാരിനാകില്ലെന്നു വ്യക്തമാക്കി മുൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി.ഹരനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി വിധിയുണ്ട്. 2008 ൽ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിൽ ഇളവ് അനുവദിക്കുന്ന വ്യവസ്ഥ മരവിപ്പിച്ച നിവേദിത പി.ഹരന്റെ ഉത്തരവിനെയാണു ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചു സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവു കോടതി അസാധുവാക്കുകയും ചെയ്തു.

എതിർപ്പുകൾ കണക്കിലെടുത്തുള്ള രാഷ്ട്രീയ തീരുമാനമാണ് സർക്കാരെടുത്തത്. ഇത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. തീരുമാനം പിൻവലിക്കുന്നത് എങ്ങനെ നടപ്പാക്കണമെന്ന ശുപാർശയോടെയാകും ഫയൽ ആഭ്യന്തരവകുപ്പിൽനിന്ന് നിയമവകുപ്പിലെത്തുക. നിയമസഭാപ്രമേയം വഴി ഓർഡിനൻസ് പിൻവലിക്കാൻ സാധിക്കും. നിയമസഭ ചേരുമ്പോൾ ഓർഡിനൻസ് പിൻവലിക്കാനുള്ള പ്രമേയം സർക്കാരിനു കൊണ്ടുവരാം. ജനുവരി ആദ്യം സഭ ചേരാനാണ് ആലോചന. എന്നാൽ, സാങ്കേതികമായി ഓർഡിനൻസ് പിൻവലിക്കുന്നതുവരെ നിയമം പ്രാബല്യത്തിലുണ്ടാകും. അതുവരെ ഈ നിയമപ്രകാരം നൽകുന്ന പരാതികളിൽ കേസെടുക്കാൻ പൊലീസിനു ബാധ്യതയുണ്ടാകുമെന്നുമാണ് ലഭിക്കുന്ന സൂചനകൾ.

നിയമസഭ ചേരുന്നതു മുതൽ 42 ദിവസത്തിനുള്ളിൽ ഓർഡിനൻസ് നിയമമാക്കണമെന്നാണ് ചട്ടം. അല്ലെങ്കിൽ സ്വമേധയാ ഓർഡിനൻസിനു പ്രാബല്യമുണ്ടാകില്ല. അത്തരത്തിൽ സ്വാഭാവിക മരണത്തിന് ഓർഡിനൻസിനെ വിട്ടുനൽകാം. എന്നാൽ, സഭാ സമ്മേളനത്തിൽ നിയമഭേദഗതി വലിയ വിമർശനത്തിനു വഴിതെളിക്കുമെന്നതിനാൽ ആ വഴി സ്വീകരിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് സാമൂഹ്യ മാധ്യമങ്ങളെ നിയമന്ത്രിക്കാൻ കഴിയുന്ന പുതിയ നിയമത്തിന് സർക്കർ ഒരു്ങുന്ന്ത. അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി ഐ.ടി. നിയമം ലഘൂകരിച്ച സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു നിയമത്തിന്റെ സാധുതനോക്കിയേ സർക്കാരിന് ആ വഴി തിരഞ്ഞെടുക്കാനാകൂ.