പാറശ്ശാല: കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്ക് വീട്ടുജോലിക്കെന്ന നിലയിൽ യുവതികളെ കൊണ്ടുപോയാൽ പിന്നീട് കടുത്ത ദുരിതങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന കഥകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. ചിലർ ചതിക്ക് ഇരയായി സെക്‌സ് റാക്കറ്റുകളിൽ ചെന്നുപെടും, മറ്റു ചിലരാകട്ടെ ചെന്നെത്തിയ സ്ഥലത്തെ ദുരിത ജീവിതം നയിക്കേണ്ട അവസ്ഥയുമുണ്ടാകും. അത്തരമൊരു ദുരിത ജീവിതത്തിന്റെ കഥയാണ് തിരുവനന്തപുരം ഞാറക്കൽ സ്വദേശിയായ പ്രീതി സെൽവരാജിന് അനുഭവിക്കേണ്ടി വന്നത്. ദോഹയിൽ വീട്ടുജോലിക്ക് പോയ അവരെ കാത്തിരുന്നത് തീർത്തും നരകജീവിതമായിരുന്നു. ഒടുവിൽ ഒരു വിധത്തിലാണ് അവർ അവിടെ നിന്നും രക്ഷെപട്ടത്.

'ആ വീട്ടിലെ ആദ്യത്തെ ദിവസം മുതൽ നരകമായിരുന്നു. ലക്ഷങ്ങൾ കൊടുത്ത് അവർ വാങ്ങിയ അടിമയാണ് ഞാൻ എന്നാണ് പറഞ്ഞത്. തുടർച്ചയായി പണിയെടുക്കേണ്ടിവന്നു. നാല് മണിക്കൂറാണ് ഉറങ്ങാൻ കിട്ടിയിരുന്നത്. അവരുടെ എച്ചിൽ ആയിരുന്നു എന്റെ ഭക്ഷണം', ദോഹയിൽ നേരിട്ട പീഡനങ്ങളെക്കുറിച്ച് പ്രീതി വിവരിക്കുന്നത് ഇങ്ങനെയാണ്.

എല്ലാ കഷ്ടപ്പാടുകൾക്കും അവസാനമാകുമെന്ന് കരുതിയാണ് വിദേശത്തുള്ള ഈ ജോലി ഏറ്റെടുത്തത്. എന്നാൽ, അവിടെ അനുഭവിക്കേണട്ി വന്നതോ നരകയാതനയും. ആ ദിവസങ്ങളെ ഭീതിയോടെ മാത്രമേ പ്രീതിക്ക് ഓർക്കാൻ കഴിയൂ. 16 മാസത്തോളം നീണ്ടുനിന്ന അടുമത്തത്തിൽ നിന്ന് മോചനം ലഭിച്ചതിന്റെ ആശ്വാസമാണ് ഇപ്പോൾ ഇവർക്കുള്ളത്.

23,000 രൂപ മാസശമ്പളത്തിന് കരാർ ഉറപ്പിച്ചാണ് 43കാരിയായ പ്രീതി ദോഹയ്ക്ക് വിമാനം കയറിയത്. അതുവരെ ഉണ്ടായിരുന്ന കഷ്ടതകൾക്ക് അവസാനമാകും എന്നായിരുന്നു പ്രതീക്ഷ. 2020 മാർച്ചിൽ ദോഹയിലിറങ്ങിയ പ്രീതി അറബി കുടുംബത്തിന്റെ കൊടിയ പീഡനങ്ങൾക്കാണ് ഇരയായത്. 'എന്റെ അവസ്ഥ ഏജന്റുമാരെ അറിയിച്ചെങ്കിലും അവർ ചെവിതന്നില്ല. ഒരു വർഷവും നാല് മാസവും എനിക്കവിടെ പണിയെടുക്കേണ്ടിവന്നു. വീട്ടിൽ പോകണമെന്ന് ഞാൻ നിർബന്ധം പറഞ്ഞപ്പോൾ അവർ ലക്ഷങ്ങൾ നൽകി വാങ്ങിയ അടിമയാണ് ഞാൻ എന്നാണ് പറഞ്ഞത്. ആ വീട്ടിലെ രണ്ട് സ്ത്രീകൾ എന്നും എന്നെ അടിക്കും. വീട്ടിലേക്ക് വിളിക്കാതിരിക്കാൻ എന്റെ ഫോണും അവർ വാങ്ങിവച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന എന്റെ ആവശ്യം ശക്തമായപ്പോൾ ശമ്പളം തരാതെയായി. നാല് മാസമായി എനിക്ക് ശമ്പളം കിട്ടിയിട്ടില്ല', പ്രീതി പറഞ്ഞു.

വീട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രീതി പറയുന്നു. ഖത്തറിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനമാണ് ഇവരുടെ മോചനത്തിനായി ഇടപെട്ടത്. പ്രീതിയെ വിദേശത്തേക്കയച്ച ഏജന്റുമാർക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് ഞാറക്കൽ സിഐ രാജൻ പറഞ്ഞു. ഇവർ കൂടുതൽ സ്ത്രീകളെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്.