തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാനത്തെ കോൺഗ്രസിന്റെ നിലപാട് സ്വാഗതാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സോണിയ ഗാന്ധിയുടെ നിലപാട് കെപിസിസിക്കെതിരാണ്. ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാനത്തെ കോൺഗ്രസിന്റ നിലപാട് സോണിയാഗാന്ധി തള്ളിക്കളഞ്ഞത് സ്വാഗതാർഹമാണ്. കേന്ദ്ര കോൺഗ്രസ് നിലപാട് തള്ളിയാണ് രമേശ് ചെന്നിതല പ്രവർത്തിക്കുന്നത്. പുതിയൊരു കേരള കോൺഗ്രസിനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം ശബരിമലയിൽ വിശ്വസികളായസ്ത്രീകൾക്ക് കയറാമെന്ന വി മുരളീധരന്റെ പ്രസ്താവന ബിജെപിക്കേറ്റ തിരിച്ചടിയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കലാപമുണ്ടാക്കാൻ ബിജെപി ആർഎസ്എസ് ശ്രമം നടത്തുന്നു.ശബരിമലയെ തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.

ഉത്തരേന്ത്യയിൽ നുണകൾ പ്രചരിപ്പിക്കാൻ ആർഎസ്എസ് മാധ്യമങ്ങളെ കൂട്ടുപിടിച്ചു. കേരളത്തിൽ നവോത്ഥാന മൂല്യങ്ങൾ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഉയർത്തി പിടിച്ചു. അതുകൊണ്ടാണ് ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത്. കേരളത്തിൽ നടക്കുന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറായില്ല.

ഇത് രാഷ്ട്രീയ അപചയം ആണ്. ഓർഡിനൻസിനായി പ്രധാനമന്ത്രിയെ യുഡിഎഫ് എംപിമാർ കാണുന്നത് ആർഎസ്എസിനെ സഹായിക്കാനാണ്. വിശ്വാസത്തിന്റെ പേര് പറഞ്ഞ് ലീഗും കോൺഗ്രസും ബിജെപിയും ഒരുമിക്കുന്നു. രണ്ടാം വിമോചന സമരത്തെ എൻഎസ്എസ് അംഗീകരിക്കില്ല. എൻഎസ്എസിന്റെ നിലപാടുകൾ താൽക്കാലികമാണ്. അത് സ്ഥിരമായി നിൽക്കുന്നതല്ല. മുഖ്യമന്ത്രിയുടെ ജാതിപറഞ്ഞ് ആക്ഷേപിക്കാൻ ശ്രമം നടക്കുന്നു. ജാതീയമായ ധ്രുവീകരണം കേരളത്തിൽ നടക്കില്ല എന്നും കോടിയേരി കൂട്ടിച്ചേർത്തു.

വനിത മതിൽ വൻ വിജയമെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. സാധാരണ എൽഡിഎഫ് പരിപാടിയിൽ പങ്കെടുക്കാത്തവർ മതിലിൽ പങ്കെടുത്തു. നായർ സമുദായ അംഗങ്ങളും ന്യൂനപക്ഷ സമുദായ അംഗങ്ങളും ധാരാളമായി പങ്കെടുത്തുവെന്നാണ് ജില്ലകളുടെ റിപ്പോർട്ട്. ഇപ്പോൾ രൂപീകരിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിക്കും. കൂടുതൽ സംഘടനകൾ വരാനായി സർക്കാർ മുൻകൈയെടുക്കും.