പത്തനംതിട്ട: ശബരിമലയിൽ യുവതീപ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തി മലയരയ സമാജം നേതാവ് പി കെ സജീവ്. മലയരയ വിഭാഗത്തെ എല്ലാ വിധ അവകാശങ്ങളിൽ നിന്ന് അടിച്ചോടിച്ചവർ തന്നെയാണ് ഇന്നവിടെ ശുദ്ധിക്രിയ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് നടയടച്ച നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് അയിത്താചരണ ഭാഗമായുള്ള കാര്യങ്ങളാണെന്ന് സജീവ് വിമർശിച്ചു. സ്ത്രീകൾ അശുദ്ധരാണെന്ന് ഏത് പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. ഏറ്റവും വിശുദ്ധരാണവർ. ലോകത്തിൽ ഏറ്റവും അധികം ത്യാഗം അനുഭവിച്ചവർ സ്ത്രീകളാണ്. അവരെ അശുദ്ധരായി പ്രഖ്യാപിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

അംബേദ്കർ ഒരിക്കൽ പറഞ്ഞിരുന്നു പൗരോഹിത്യവും ഭരണഘടനയും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുമെന്ന്. ഇവിടെ അത് സംഭവിച്ചിരിക്കുന്നു. പൗരോഹിത്യത്തിന്റെ ഭരണഘടന മനുസ്മൃതിയാണ്. നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന പൗരോഹിത്യ പ്രത്യയശാസ്ത്രത്തിനു മാത്രമേ ഭരണഘടനയെ വെല്ലുവിളിക്കാനാവൂ. ഇവിടെ നടയടച്ചു ശുദ്ധി ക്രിയ നടത്തിയും ഭരണഘടനയെയാണ് വെല്ലുവിളിച്ചത്. അതിനെ അനുവദിക്കാൻ പാടില്ല.

ഇവർക്കെതിരേ കോടതി അലക്ഷ്യത്തിന് കേസെടുക്കുകയാണ് വേണ്ടത്. കയറിയ സ്ത്രീകളിൽ ഒരാൾ ദളിതു കൂടിയാണ്. അതിനാൽ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. യുവതീ പ്രവേശനത്തിനായുള്ള പ്രതിഷേധത്തെ ഗൗരവത്തിൽ കാണേണ്ട. എല്ലാ നവ്വോത്ഥാന മുന്നേറ്റത്തിനെതിരേയും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. പക്ഷെ കേരളത്തിലെ അടിസ്ഥാന ജന വിഭാഗം സുപ്രീം കോടതി വിധിക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.