ശബരിമല: യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിന് വിചിത്ര ന്യായീകരണവുമായി കർമ്മസമിതി നേതാവ് രാഹുൽ ഈശ്വർ. ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർ ശബരിമലയിൽ ഇല്ലാത്തതിനാലാണ് കനകദുർഗയും ബിന്ദുവും സന്നിധാനത്ത് എത്തിയതെന്ന് ശബരിമല കർമസമിതി നേതാവ് രാഹുൽ ഈശ്വർ. രാത്രിയിൽ സന്നിധാനത്ത് പോകാനുണ്ടായ ഇവരുടെ തീരുമാനവും അവരെ സഹായിച്ച സർക്കാർ നടപടിയും അപലപനീയമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

'ഇത് അപലപനീയമാണ് കാരണം ആചാരലംഘനം നടന്നിട്ടുണ്ടെങ്കിൽ ശബരിമലയിൽ അതിന്റെ ശുദ്ധിക്രിയയും മറ്റും നടത്തും. രാത്രിയുടെ അന്ത്യയാമങ്ങളിലും രാവിലെയുടെ ആദ്യയാമങ്ങളിലും പൊലീസിന്റെ സഹായത്തോടെ ഇത്തരം ഒരു കാര്യം ചെയ്തതിൽ അർത്ഥമില്ല. രാത്രി ഭക്തരാരുമില്ലാത്ത സമയത്ത് ശരീരം മുഴുവൻ മൂടി അവിടെ വന്നത് അപമാനകരമാണ്. ധൈര്യമുണ്ടെങ്കിൽ, ഏതെങ്കിലും രീതിയിൽ സംസ്‌കാരത്തെ വെല്ലുവിളിക്കാനായിരുന്നു ഉദ്ദേശ്യമെങ്കിൽ തുറന്ന രീതിയിൽ വരട്ടെ'- രാഹുൽ പറഞ്ഞു.

പൊലീസ് അവരെ വി.ഐ.പി ലോഞ്ചിലൂടെയാണ് കയറ്റിയതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. 'അവർ ഇരുമുടി ഇല്ലാതെയാണ് കയറാൻ കഴിയുക, അവർ എങ്ങനെയാണ് ഇരുമുടിയില്ലാതെ കയറുന്നത്?'- രാഹുൽ ചോദിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമലയിൽ വിശ്വാസികൾക്കനുകൂലമായ ഒരു നിലപാടെടുത്തിരിക്കുന്ന സമയത്തുണ്ടായ ഈയൊരു സംഭവം സംസ്ഥാന സർക്കാരിന്റെ ഒത്തു കളിയാണെന്ന് സംശയമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.ദേവസ്വം ബോർഡിന്റെ മുഖത്തടിച്ചു കൊണ്ടുള്ള അടിയാണിതെന്നും രാഹുൽ പറഞ്ഞു. 'ദേവസ്വം ബോർഡ് സാവകാശ ഹരജി കൊടുത്തിരിക്കുന്ന സമയത്ത് ഇത്തരം ഒരു പ്രവർത്തി എന്നതാണ് ശ്രദ്ധേയമെന്നും രാഹുൽ ഈശ്വർ പറയുന്നു.