തിരുവനന്തപുരം: ശബരിമല ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന യുഡിഎഫ് എംപിമാരുടെ പ്രഖ്യാപനത്തെ ചൊല്ലി ഭിന്നത. എംപിമാർ പ്രഖ്യാപിച്ചത് കെപിസിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയാതെയാണെന്ന് വ്യക്തമായി.
സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പ്രധാനമന്ത്രിയെ കാണുന്ന കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി വിശദീകരിച്ചു.

ശബരിമലയിൽ ആചാര വിശ്വാസ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് യുഡിഎഫ് എംപിമാർ ബുധനാഴ്ച ഡൽഹിയിലെ കേരളാ ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മറുപടി നൽകിയത്. പ്രധാനമന്ത്രിയെ കാണാൻ സമയം തേടുമെന്നും യുഡിഎഫ് എംപിമാർ ഇന്നലെ പറഞ്ഞിരുന്നു.

താൻ, എകെ ആന്റണി, കെ.സി വേണുഗോപാൽ, ശശി തരൂർ എന്നിവരൊന്നും ഇന്നലത്തെ എംപിമാരുടെ വാർത്താ സമ്മേളനത്തിൽ ഇല്ലായിരുന്നല്ലോയെന്നു മുല്ലപ്പള്ളി ചോദിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ഇന്നലെ ഏതാനും യുഡിഎഫ് എംപിമാർ വാർത്താസമ്മേളനം നടത്തി ഓർഡിനൻസ് കൊണ്ടുവരാൻ പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചത്. അയോദ്ധ്യ വിധിവന്നാൽ ബിജെപി ഓർഡിനൻസ് കൊണ്ടുവരുമെന്ന് ലീഗ് മറക്കേണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിലുള്ള നിലപാട് കോൺ്ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.