റിയാദ്: സൗദിയിലെ ജോലിസ്ഥലത്തു ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാളെ നാട്ടിലെത്തും. റിയാദ് പ്രവിശ്യയിൽ പെട്ട റഫിയ എന്ന സ്ഥലത്തു ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന തൃശൂർ പഴയന്നൂർ സ്വദേശി പുളിക്കപ്പറമ്പിൽ റോബി പൗലോസ് (48) അവിടെ ജോലിക്കിടയിലാണ് ഹൃദയസ്തംഭനം ഉണ്ടായി മരിച്ചത്.

കഴിഞ്ഞ മാസം ഒന്നാം തീയതിയായിരുന്നു മരണം. റിയാദിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഇദ്ദേഹത്തിന് എതിരെ എന്തോ കേസ് ഉണ്ടായിരുന്നതുകൊണ്ട് നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നിയമനടപടി പൂർത്തീകരിക്കാൻ തടസം നേരിട്ടു. റിയാദിലെ പ്രവർത്തകരുടെ ശ്രമഫലമായി ഈ നിയമതടസം ഒഴിവാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ വഴിയൊരുങ്ങുകയായിരുന്നു. ജോസഫ് - കത്രീന ദമ്പതികളുടെ മകനാണ്. ഷൈനി റോബിയാണ് ഭാര്യ. മക്കൾ: ജെറിൻ റോബി, ആൻ മരിയ റോബി.