തിരുവനന്തപുരം: മസലാ ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിർത്തതായി രേഖകൾ. ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിലാണ് ഇരുവരും എതിർത്തത്.

2018 ഒക്ടോബർ 2 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 34-ാം ജനറൽ ബോഡിയിലാണു 14-ാം അജൻഡയായി മസാല ബോണ്ട് ചർച്ചയ്‌ക്കെത്തിയത്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ബോണ്ടിറക്കി പണം സമാഹരിക്കാൻ കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം ബോർഡിന്റെ അനുമതി തേടുകയായിരുന്നു. ഇതിന് പിന്നിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ ഇടപെടലായിരുന്നു. ഇത് മനസ്സിലാക്കിയായിരുന്നു ഉദ്യോഗസ്ഥരുടെ എതിർപ്പ്.

നിർദ്ദേശം വന്നപ്പോൾ തന്നെ ധനസെക്രട്ടറി മനോജ് ജോഷി ചോദിച്ചു: രാജ്യത്തിനകത്തു കുറഞ്ഞ പലിശയ്ക്കു ബോണ്ടിറക്കി പണം സമാഹരിക്കാൻ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്കു ബോണ്ടിനു ശ്രമിക്കണം. പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസും ഇടപെട്ടു. പൊതുവേ വിദേശ വിപണിയിൽ പലിശനിരക്കു കുറഞ്ഞു നിൽക്കുമ്പോൾ എന്തു കൊണ്ടാണു മസാല ബോണ്ടിന്റെ പലിശ ഇത്രമാത്രം ഉയർന്നു നിൽക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. നാണയ വിനിമയ നിരക്കുകളുടെ ഡേറ്റ പരിശോധിച്ചാൽ കുറഞ്ഞനിരക്കിൽ ലഭിക്കുമോ എന്നു കണ്ടെത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, ബോർഡ് അംഗങ്ങളായ പ്രഫ. സുശീൽ ഖന്ന, ജെ.എൻ. ഗുപ്ത, സലിം ഗംഗാധരൻ, ആർ.കെ. നായർ എന്നിവർ മസാല ബോണ്ടിനെ അനുകൂലിക്കുകയും ഇതിനുള്ള നടപടിയുമായി മുന്നോട്ടു പോകണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നു ചർച്ച ഉപസംഹരിച്ചു മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു: 'പലിശ നിരക്കു കൂടിയാലും രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനുള്ള ഈ അവസരം ഉപയോഗിക്കണം. ഈ ചുവടുവയ്പ് ദീർഘകാലത്തേക്കു ഗുണം ചെയ്യും'. മുഖ്യമന്ത്രിയാകട്ടെ ഒന്നും പറഞ്ഞില്ല.

വിപണിയിൽ സാഹചര്യം അനുകൂലമാകുമ്പോൾ ബോണ്ടിറക്കണമെന്നും യുഎസ് ഡോളർ ബോണ്ടുകളിൽ കുറഞ്ഞ പലിശയ്ക്കു പണം ലഭിക്കാൻ സാധ്യതയുണ്ടെന്നും ജെ.എൻ. ഗുപ്ത ചൂണ്ടിക്കാട്ടി. ആഭ്യന്തര വിപണിയിൽ കോർപറേറ്റുകളുടെ കടുത്ത മത്സരമായതിനാൽ രാജ്യാന്തര വിപണിയിൽ നിന്നു പണം സ്വരൂപിക്കുന്നതാണ് ഉചിതമെന്നായിരുന്നു സലിം ഗംഗാധരന്റെ നിർദ്ദേശം. എത്രയും വേഗം രാജ്യാന്തര വിപണിയിൽ മസാല ബോണ്ടിറക്കി പണം സ്വരൂപിക്കണമെന്നും ഇതു കിഫ്ബിയുടെ മികവിന്റെ അളവുകോലാകുമെന്നും ആർ.കെ.നായർ പറഞ്ഞു.

ആഭ്യന്തര വിപണിയിൽ ബോണ്ടിറക്കാൻ ശ്രമിച്ചപ്പോൾ 10.15% ആയിരുന്നു പലിശയെന്നും കിഫ്ബിക്കു സമാനമായി ആന്ധ്രപ്രദേശ് ക്യാപിറ്റൽ ഡവലപ്‌മെന്റ് അഥോറിറ്റി 10.72% പലിശയ്ക്കാണു ബോണ്ടിറക്കിയതെന്നും കിഫ്ബി സിഇഒ യോഗത്തിൽ വിശദീകരിച്ചു. ബാങ്കിൽ നിന്നും മറ്റും പരമാവധി 1000 കോടി രൂപയാണു വായ്പ ലഭിച്ചിരുന്നതെന്നും അതിനാലാണ് ഉയർന്ന പലിശയ്ക്കാണെങ്കിലും 2150 കോടിയിലേറെ രൂപ മസാല ബോണ്ട് വഴി സമാഹരിച്ചതെന്നുമാണു സർക്കാർ വിശദീകരണം.

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്നതാണു മസാല ബോണ്ടുകൾ. രൂപയിൽ ബോണ്ടിറക്കുന്നതിനാൽ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല.