തിരുവനന്തപുരം: യെസ് ബാങ്കിൽ നിക്ഷേപം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കിഫ്ബി (കേരള അടിസ്ഥാന സൗകര്യവികസന നിധി) സിഇഒ കെ.എം. എബ്രഹാം. യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണ്. കിഫ്ബിക്കെതിരേ ഇഡി അന്വേഷണം തുടങ്ങിയിട്ടില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കിഫ്ബിയിൽനിന്ന് 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിഇഒ കെ.എം. എബ്രഹാമിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്. രാജ്യസഭയിൽ ജാവേദ് അലി ഖാൻ എംപിയാണു ചോദ്യം ഉന്നയിച്ചത്. അന്വേഷണം ആരംഭിച്ചതായി ഇഡി അറിയിച്ചു.

യെസ് ബാങ്കിൽ കിഫ്ബിക്ക് 268 കോടിരൂപ നിക്ഷേപമുണ്ടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ഇത് അവാസ്തവമാണെന്നു ധനമന്ത്രി തോമസ് ഐസക് പിന്നീടു വ്യക്തമാക്കി. യെസ് ബാങ്കിൽ കിഫ്ബിക്ക് നയാപ്പൈസ നിക്ഷേപമില്ലെന്നായിരുന്നു ഐസക്ക് മറുപടി നൽകിയത്.

2019-ൽ കിഫ്ബി യെസ് ബാങ്കിൽ നിക്ഷേപം നടത്തിയപ്പോൾ ട്രിപ്പിൾ എ റേറ്റിങ് ഉണ്ടായിരുന്നു. എന്നാൽ, 2019 പകുതിയായപ്പോൾ ബാങ്കിന്റെ റേറ്റിങ് താഴാനുള്ള പ്രവണത പ്രകടമായപ്പോൾ കിഫ്ബിയുടെ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്മിറ്റി അത് തിരിച്ചറിഞ്ഞു. അവരുടെ ഉപദേശപ്രകാരം നിക്ഷേപം പുതുക്കാതെ ഓഗസ്റ്റിൽ പണം പിൻവലിച്ചിരുന്നു. ബാങ്കിന് എന്തുസംഭവിച്ചാലും കിഫ്ബിക്കു നഷ്ടപ്പെടില്ല. തീർത്തും പ്രൊഫഷണലായി കിഫ്ബി മാനേജ് ചെയ്യുന്നതുകൊണ്ടാണ് ഇതിനുകഴിയുന്നത്. ഈ മേഖലയിൽ ലഭ്യമായതിൽവെച്ച് ഏറ്റവും മിടുക്കന്മാരുടെ സേവനമാണ് ഇക്കാര്യത്തിൽ ഉറപ്പുവരുത്തിയിട്ടുള്ളത്.

ട്രിപ്പിൾ എ റേറ്റിങ്ങുള്ള ബാങ്കുകളിലേ കിഫ്ബിയുടെ പണംസൂക്ഷിക്കൂ. അതുതന്നെ ഒറ്റസ്ഥാപനത്തിലായി പലിശ കൂടുതൽ കിട്ടിയാലും ഇടില്ല. സുരക്ഷിതത്വം ഉറപ്പുവരുത്താൻ പല ബാങ്കുകളിലായാണ് നിക്ഷേപം നടത്തുന്നതെന്നുമായിരുന്നു ധനമന്ത്രിയുടെ മറുപടി. യെസ് ബാങ്ക് പ്രതിസന്ധി കിഫ്ബിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. പ്രതിസന്ധി മുന്നിൽ കണ്ട് നിക്ഷേപങ്ങൾ നേരത്തെ പിൻവലിച്ചു. തികഞ്ഞ ജാഗ്രതയോടെയാണ് കിഫ്ബി മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യെസ് ബാങ്കിലെ ഈ നിക്ഷേപത്തിന്റെ പേരിലാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് അന്വേഷണവും ഉണ്ടായിരിക്കുന്നത്.