കൊച്ചി: കാർഷിക നിയമത്തിനെതിരെ ഇന്ന് അഖിലേന്ത്യാ ബന്ദ് നടത്തുകയാണ്. കർഷകർക്ക് പിന്തുണ അർപ്പിച്ചു കൊണ്ട് കേരളത്തിൽ ഹർത്താലും നടത്തുന്നു. അതേസമയം ഇന്ന് ലോക ലോക വിനോദസഞ്ചാര ദിനം കൂടിയാണ്. ഈ പശ്ചാത്തലത്തിൽ ഹർത്താലിനെ പരിഹസിച്ചു കൊണ്ട് വ്യവസായി കൊച്ചസേഫ് ചിറ്റിലപ്പള്ളി രംഗത്തുവന്നു. ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാണ് അദ്ദേഹം ഹർത്താലിന് എതിരായ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഹർത്താൽ ദിനമായ സെപ്റ്റംബർ 27 ലോകവിനോദസഞ്ചാരദിനമാണെന്നും കേരളത്തിലുള്ളവർ ഇത് ആഘോഷിക്കുകയാണെന്നുമായിരുന്നു ചിറ്റിലപ്പിള്ളി പോസ്റ്റിൽ പറഞ്ഞത്. അതേസമയം കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ പോസ്റ്റിനെതിരെ ഹർത്താലിനെ പിന്തുണയ്ക്കുന്നവരും രംഗത്തുവന്നു.

ഇന്ന് എന്തിനാണ് ഭാരത്ബന്ദ് വെച്ചിരിക്കുന്നത് എന്ന് അറിയാത്ത പോലെ നടിക്കുക ആണോയെന്നാണ് ചിലർ ചോദിച്ചത്. കർഷകരുടെ പ്രശ്‌നങ്ങൾ തന്നെ ബാധിക്കില്ല എന്ന ധൈര്യത്തിൽ ഓവർ റിയാക്ട് ചെയ്യണ്ടെന്നും കർഷകർ എല്ലാം ആത്മഹത്യ ചെയ്താൽ പിന്നെ നിങ്ങളുടെ പമ്പ് വാങ്ങാൻ ആളുണ്ടാവില്ലെന്നും അത് ഓർത്തെങ്കിലും കർഷകരെ പിന്തുണയ്ക്കുന്ന മൂവ്‌മെന്റുകളെ പരിഹസിക്കാതിരിക്കൂ എന്നുമായിരുന്നു ഒരു കമന്റ്.

മുതലാളി നാല് നേരം മൃഷ്ടാനം വെട്ടി വിഴുങ്ങുമ്പോൾ ആ ഭക്ഷണം കൃഷി ചെയ്തു ഉത്പാദിപ്പിക്കുന്ന കർഷകരെ പറ്റി ഓർക്കാൻ എവിടെ സമയം അല്ലേ, പൈസ വേവിച്ചു തിന്നാൽ വിശപ്പ് മാറില്ല അതോർത്തോ എന്നായിരുന്നു കർഷകർക്കൊപ്പം എന്ന ഹാഷ് ടാഗോടെ ചിലർ കുറിച്ചത്. സമരം ചെയ്യുന്ന കർഷകരും, തൊഴിലാളികളും, ഈ നാട്ടിലെ കമ്മ്യൂണിസ്റ്റുകാരും നിങ്ങൾക്ക് തമാശയാവാം എന്നാൽ ഞങ്ങൾക്ക് അവർ പ്രതീക്ഷയാണെന്നായിരുന്നു മറ്റൊരു കമന്റ്.

താങ്കളുടെ പോസ്റ്റ് കണ്ടാൽ വിനോദ സഞ്ചാരം നടത്താൻ ഇന്നത്തെ ഒരു ദിവസത്തിന് ആളുകൾ വെയിറ്റ് ചെയ്യുകയായിരുന്നു എന്ന് തോന്നുമെന്നും കർഷകരുടെയും ജനങ്ങളുടെയും വിഷയങ്ങൾ ഉയർത്തി കാണിച്ച് ഇവിടെ ഇത്തരം പ്രതിരോധങ്ങൾ ഇനിയും നടക്കുമെന്നുമായിരുന്നു മറ്റു ചിലർ കുറിച്ചത്. കോർപ്പറേറ്റിന്റെ കേരളത്തിലെ ചിരിക്കുന്ന മുഖമാണ് വി ഗാർഡ് മൊതലാളി. അത് മെല്ലെ മറ നീക്കി പുറത്ത് വരികയാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് കർഷകർ തെരുവിൽ ഇറങ്ങിയത്. അവർ അവിടെ ഇരിക്കുന്നത് എല്ലാ മനുഷ്യർക്കും വേണ്ടിയാണ്. നാളെ കോർപ്പറേറ്റുകളുടെ മുൻപിൽ ആഹാരത്തിനു വേണ്ടിയും കൂടി പഞ്ചപുച്ഛമടക്കി നമ്മളൊക്കെ നിൽക്കാതിരിക്കാൻ വേണ്ടിയാണ്. ഒരു ദിവസം അവരോടൊത്തു നിൽക്കുന്നത് മനുഷ്യത്വമാണ്. അതില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.