തൃശ്ശൂർ: കൊടകര കുഴൽപണ കേസിൽ ഒളിവിൽ കഴിയുന്ന പതിനഞ്ചാം പ്രതി കണ്ണൂർ കല്യാശ്ശേരി സ്വദേശിയായ ഷിഗിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തൃശ്ശൂർ ജില്ലാ കോടതിയിലാണ് അഭിഭാഷകൻ മഹേഷ് വർമ വഴി ജാമ്യാപേക്ഷ നൽകിയത്.

ഷീഗിൽ സിപിഎം പ്രവർത്തകനാണ്. കേസിൽ മനഃപൂർവ്വം വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജാമ്യാപേക്ഷ പറയുന്നത്. കവർച്ച ചെയ്ത പത്ത് ലക്ഷം രൂപ ഷിഗിലിന് നൽകിയെന്നാണ് പ്രതികളിൽ ഒരാളുടെ മൊഴി.

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ 10 പ്രതികളുടെയും ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. നിലവിൽ കള്ളപ്പണ കേസിൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നതിനടക്കമുള്ള സാധ്യതകൾ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

കുഴൽപ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കവർന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്. പ്രതികൾക്ക് ഭീഷണി നിലനിൽക്കുന്നതിനാലും കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂ്ടർ വാദിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേത് തന്നെയെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയെ അറിയിച്ചത്. ഇത് ഹവാല പണമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. കവർച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്നും വിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് ധർമ്മരാജനും സുനിൽ നായിക്കും സമർപ്പിച്ച ഹർജിയിൽ മറുപടി നൽകവേയാണ് പൊലീസ് വെളിപ്പെടുത്തൽ.

കുഴൽപ്പണം കർണാടകയിൽ നിന്നാണ് കൊണ്ടുവന്നതെന്നും ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കാർത്തിക്കിന് കൊടുക്കാനാണ് കൊണ്ടുവന്നതെന്നും റിപ്പോർട്ടിലുണ്ട്. കമ്മീഷൻ അടിസ്ഥാനത്തിലാണ് ധർമ്മരാജനും സുനിൽ നായിക്കും ഉൾപ്പെടെയുള്ളവർ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ഡിവൈഎസ്‌പി വി കെ രാജു കോടതിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പണം യാതൊരു കാരണവശാലും ധർമരാജനോ സുനിൽ നായിക്കിനോ വിട്ട് നൽകാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് കോടതിയിൽ സ്വീകരിച്ചത്.

കേസിൽ അന്വേഷണം തുടരുകയാണ്. കൂടുതൽ പണം കണ്ടെടുക്കാനുണ്ട്. പണമെത്തുന്നത് സംബന്ധിച്ച് സംസ്ഥാന നേതാക്കൾക്ക് വരെ അറിയാമായിരുന്നെന്ന മൊഴികളും സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. പണം ബിസിനസ് ആവശ്യത്തിന് എത്തിച്ചതാണെന്ന ധർമരാജന്റെ ഹർജി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെട്ടുകഥയാണെന്നുമാണ് അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നത്.

ബിസിനസ് ആവശ്യത്തിന് കൊണ്ടുവന്ന പണമാണെന്നും അന്വേഷണ സംഘം പിടിച്ചെടുത്ത പണവും കാറും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർമരാജൻ കോടതിയെ സമീപിച്ചത്.