കൊച്ചി: സംഘപരിവാർ മുക്ത കേരളമാണ് കേരള പ്രദേശ് കോൺഗ്രസ് പാർട്ടിയുടെ പ്രധാന അജണ്ടയെന്ന് നിയുക്ത കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. പുതിയ ചുമതലയിൽ നിയോഗിക്കപ്പെട്ടതിന് പിന്നാലെ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പിലാണ് കൊടിക്കുന്നിൽ നിലപാട് വ്യക്തമാക്കിയത്.

വിവിധ സ്വരങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, സംഘപരിവാറിനോടും ഇടതുപക്ഷത്തോടും ആശയസമരം നടത്താനും പാർട്ടിയെ അടിത്തട്ടുമുതൽ ശക്തിപെടുത്താനും പ്രതിജ്ഞബദ്ധരാണ്. വളരെ നിർണായകമായ സാഹചര്യത്തിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു മാറ്റം, ദിശാബോധം അനിവാര്യതയാകുന്ന സാഹചര്യത്തിൽ ആണ് പാർട്ടി. ഇപ്പോൾ വേണ്ടത് സാഹോദര്യബന്ധത്തിലൂന്നിയ കെട്ടുറപ്പാണ്.

സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കാനും, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാനും സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

കൊടിക്കുന്നിലിന്റെ കുറിപ്പ്...

പ്രിയപ്പെട്ടവരെ,

കെപിസിസി വർക്കിങ് പ്രസിഡന്റ് ആയി പാർട്ടി എന്നെ ചുമതല ഏൽപ്പിച്ചിരിക്കുകയാണ്. അഞ്ചാം ക്ലാസ് മുതൽ ഹൃദയത്തോട് ചേർത്ത് വെച്ചതാണീ പ്രസ്ഥാനത്തെ. കോൺഗ്രസ് ആവാനുള്ള തീരുമാനം മാത്രമാണ് എന്റേതായിട്ടുള്ളത്. പിന്നീടുള്ളതൊക്കെ പാർട്ടിയുടെ നിയോഗങ്ങളും പാർട്ടി ഏല്പിച്ച ഉത്തവാദിത്വങ്ങളോട് ചേർന്നുള്ള ജീവിതയാത്രയുമായിരുന്നു. ഇതുവരെ എന്നിൽ ഏൽപ്പിക്കപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാർത്ഥമായി പൂർത്തിയാക്കാൻ സാധിച്ചതിന്റെ പൂർണ സംതൃപ്തി ഉണ്ട്. ഇത്തവണയും നിങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം സന്തോഷത്തോടെ സ്വീകരിക്കുകയാണ്.

നമുക്കറിയാം വളരെ നിർണായകമായ സാഹചര്യത്തിലൂടെയാണ് എന്റെയും നിങ്ങളുടേയും പ്രതീക്ഷയായ കോൺഗ്രസ് പാർട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു മാറ്റം, ദിശാബോധം അനിവാര്യതയാകുന്ന സാഹചര്യത്തിൽ ആണ് നമ്മുടെ പാർട്ടി. നമുക്ക് ഇപ്പോൾ വേണ്ടത് സാഹോദര്യബന്ധത്തിലൂന്നിയ കെട്ടുറപ്പാണ്. ഞാനടക്കമുള്ള ഏതെങ്കിലും നേതാക്കന്മാരുമായി വ്യക്തി ബന്ധം ഉണ്ടെന്നതായിരിക്കില്ല, മറിച്ച് നിങ്ങളുടെ പ്രവർത്തന ശൈലി കൊണ്ട് ഒരാളെയെങ്കിലും കോൺഗ്രസിലേക്കടുപ്പിക്കാനായാൽ അയാൾക്കായിരിക്കും പാർട്ടിയിൽ പരിഗണന. അങ്ങനെയുള്ള പ്രവർത്തകർക്കൊപ്പമായിരിക്കും മുതൽ പാർട്ടി എന്ന് വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

വിവിധ സ്വരങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, സംഘപരിവാറിനോടും ഇടതുപക്ഷത്തോടും ആശയസമരം നടത്താനും പാർട്ടിയെ അടിത്തട്ടുമുതൽ ശക്തിപെടുത്താനും നമ്മൾ പ്രതിജ്ഞബദ്ധരാണ്. സംഘപരിവാർ മുക്ത കേരളമാണ് കേരള പ്രദേശ് കോൺഗ്രസ് പാർട്ടിയുടെ പ്രധാന അജണ്ട. സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കാനും, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാനും സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തും.

പൗരത്വ, ലക്ഷദ്വീപ് വിഷയങ്ങളിൽ സംഘപരിവാർ അജണ്ടകൾക്കെതിരെ നിലപാടെടുക്കാൻ സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുകയും സാമൂഹിക നീതി ഉറപ്പുവരുത്താൻ പ്രവർത്തിക്കുകയും ചെയ്യും. അതോടൊപ്പം രാഷ്ട്രീയ തടവുകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ മോചനത്തിനുമായി പ്രവർത്തിക്കും.

പിന്നോക്ക വിഭാഗങ്ങളുടേയും, പട്ടികവർഗ, പട്ടിക ജാതികളുടേയും ഉന്നമനത്തിനും സാമൂഹിക നീതിക്കുമായി നിലകൊള്ളും.ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് നേരെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രതിലോമകരമായ കാഴ്ചപ്പാടുകളും മുൻവിധികളും തിരുത്താനും മാറ്റമുണ്ടാക്കാനും പ്രവർത്തിക്കും.

വിമത ശബ്ദങ്ങളെ കായികമായി നേരിടുന്ന ജനാധിപത്യ വിരുദ്ധമായ അക്രമരാഷ്ട്രീയ പ്രവണതകളെ ജനാധിപത്യപരമായി ചെറുത്ത് തോൽപ്പിക്കും. പുതിയ കാലത്തിന്റെ മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് പാർട്ടി മാറണമെന്നും, അതോടൊപ്പം പുതിയ ഉത്തരവാദിത്വം ഏൽക്കുന്നതോടെ വ്യക്തിപരമായ പല നവീകരണങ്ങൾക്കും വിധേയമാകണമെന്നും ഉത്തമ ബോധ്യമുണ്ട്. അതിനായി അറിവും അനുഭവങ്ങളും ഉള്ളവരുടെ ഉപദേശങ്ങൾ സ്വീകരിച്ചു മുന്നോട്ടു പോകുന്നത് ഒരു കുറവായും കാണുന്നില്ല.

ഏതൊരു പൗരനും പ്രായമൊ പദവിയൊ നോക്കാതെ എന്നെയൊ എന്റെ പാർട്ടിയെയൊ വിമർശിക്കാനും തിരുത്താനുമുള്ള അവകാശം ഉറപ്പ് വരുത്തേണ്ടതും ജനാധിപത്യ വിശ്വാസി എന്ന നിലയിൽ എന്റെ ഉത്തരവാദിത്വമായി കാണുന്നു. ഞാനും നിങ്ങളും കർമ്മനിരതരാവുക.. തീർച്ചയായും നമ്മുടെ പരിശ്രമങ്ങൾക്ക് ഫലമുണ്ടാകുക തന്നെ ചെയ്യും.