കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂർ ചെറുവാടി പഴംപറമ്പിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തുകൊന്നത് സംശയരോഗത്താൽ തന്നെയെന്ന് നാട്ടുകാർ. ഇന്ന് പുലർച്ചെയാണ് കൊടിയത്തൂർ പഞ്ചയാത്തിൽ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്കൽ കുട്ട്യാലിയുടെ മകൻ ഷഹീർ ഭാര്യയെ കഴുത്തറുത്തുകൊന്നത്.

മലപ്പുറം ഒതായി സ്വദേശിനിയായ മുഹ്സിലയാണ് കൊല്ലപ്പെട്ടത്. മുഹ്സില ഉറങ്ങിക്കിടക്കുമ്പോൾ ഷഹീർ കഴുത്തറുക്കുകയായിരുന്നു. ഇവരുടെ മുറിയിൽ നിന്നും പുലർച്ചെ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഷഹീറിന്റെ മാതാപിതാക്കൾ വാതിൽ തട്ടിവിളിച്ചെങ്കിലും ഷഹീർ തുറക്കാൻ തയ്യാറായില്ല. പിന്നീട്ട് തൊട്ടടുത്ത വീട്ടിലെ ബന്ധുക്കളെ ഷഹീറിന്റെ മാതാപിതാക്കൾ വിളിച്ചുവരുത്തിയാണ് വാതിൽ തുറന്നത്.

വാതിൽ തുറന്ന ഉടനെ ഷഹീർ പുറത്തേക്ക് ഇറങ്ങിയോടി. അയൽവാസികളും ബന്ധുക്കളും ചേർന്നാണ് പുറത്തേക്ക് ഓടിയ ഷഹീറിനെ പിടികൂടിയത്. ബന്ധുക്കൾ അകത്ത് കയറി നോക്കിയപ്പോഴാണ് മുഹ്സില കൊല്ലപ്പെട്ട വിവരം അറിയുന്നത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മുഹ്സിലയുടെ ശരീരം. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വീട്ടിൽ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് നിഗമനം.

വാതിൽ തുറന്ന ഉടനെ പുറത്തേക്ക് ഓടിയ ഷഹീറിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് പിടികൂടിയത്. പിന്നീട് മുക്കം പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി ഷഹീറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഷഹീർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. വിവാഹത്തിന് ശേഷം ഷഹീർ പുറത്തേക്ക് ഇറങ്ങാറേയില്ലായിരുന്നു എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

ഭാര്യയെ സംശയമുള്ള ഷഹീർ ഇക്കാരണം പറഞ്ഞ് എല്ലായിപ്പോഴും വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഈ വഴക്ക് തന്നെയാണ് ഇപ്പോൾ കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നു. ഇന്നലെയാണ് മുഹ്സില മലപ്പുറം എടവണ്ണ ഒതായിയിലെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലെത്തിയത്. വീട്ടിൽ നിന്നും വരാൻ വൈകിയതിനെ സംബന്ധിച്ച് കൊല്ലപ്പെടുന്നതിന് മുമ്പ് വഴക്കുണ്ടായിരുന്നതായാണ് വിവരം.

ഈ തർക്കം നിലനിൽക്കെയാണ് ഇന്നലെ മുഹ്സില ഉറങ്ങാൻ കിടന്നത്. വീട്ടിൽ നിന്നും വരാൻ വൈകിയത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന. ഷഹീറിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. നടപടിക്രമങ്ങൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.