തിരുവനന്തപുരം: ഹലാൽ വിഷയം കേരള സമൂഹത്തിന്റെ മതമൈത്രി തകർക്കാൻ ശ്രമിച്ചുകൊണ്ടുള്ളതാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഹലാൽ ചർച്ചകൾ അനാവശ്യമാണ്, ഇത്തരം ചർച്ചകളിലൂടെ മതപരമായി വിഭജിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങൾ ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ നടത്താറുണ്ട്. കേരളത്തിലത് അത്രത്തോളം വന്നിരുന്നില്ല. എന്നാൽ കേരളത്തിലും അത്തരം പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചെന്നാണ് ഇത് കാണിക്കുന്നത്. പൊതുസമൂഹം അതിനെതിരാണെന്ന് വന്നപ്പോൾ സംസ്ഥാന നേതൃത്വം അതിനെ തള്ളിക്കളഞ്ഞു. അത്തരം നിലപാടുകൾക്ക് പ്രോത്സാഹനം കൊടുക്കുന്ന നില ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും കോടിയേരി പറഞ്ഞു.

ഇത്തരം ശ്രമങ്ങൾ കേരളീയ സമൂഹത്തിലെ മതമൈത്രി തകർക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരും. മതമൈത്രി തകർക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് കരുതുന്നില്ല. ഹലാൽ വിഷയത്തിൽ ബിജെപിക്ക് തന്നെ വ്യക്തമായ ഒരു നിലപാടില്ല. പല തരത്തിലുള്ള പ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. കേരളത്തിലിത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.