തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തി. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു പ്രപചരണത്തിലും കോടിയേരി സജീവമായി. കഴിഞ്ഞ മാസം 30നാണ് കോടിയേരി അമേരിക്കയിലേക്കു പോയത്. പാർട്ടി സെക്രട്ടറി സ്ഥാനം ആർക്കും കൈമാറാതെയായിരുന്നു കോടിയേരിയുടെ യാത്ര. ചെറിയ യാത്രയായതിനാൽ പാർട്ടി സെന്ററാണ് താൽക്കാലികമായി സെക്രട്ടറിയുടെ ചുമതല നിർവഹിച്ചിരുന്നത്. ചികിത്സയ്ക്കായി യുഎസിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് കോടിയേരിയും തിരിച്ചെത്തുന്നത്.

രണ്ടാഴ്ചത്തെ തുടർ ചികിത്സയാണു കോടിയേരിക്കു നിശ്ചയിച്ചിരുന്നത്. പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയായിരുന്നു ചികിത്സയ്ക്കായുള്ള വിദേശയാത്ര. പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി യുഎസിൽ ചികിൽസ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം പരിശോധനയ്ക്കായി എത്തണമെന്നായിരുന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നത്. രണ്ടുവർഷം കഴിഞ്ഞ സാഹചര്യത്തിലാണു വീണ്ടും പരിശോധനയ്ക്കായി പോയത്.

രോഗത്തെ തുടർന്ന് 2020 നവംബറിൽ കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി എടുത്തിരുന്നു. അന്ന് എ.വിജരാഘവനാണ് സെക്രട്ടറിയുടെ ചുമതല നൽകിയത്. പിന്നീട് ആരോഗ്യം വീണ്ടെടുത്ത കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. എറണാകുളം സംസ്ഥാന സമ്മേളനം വീണ്ടും അദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

രാഷ്ട്രീയ സ്ഥിതി ഇടതിന് അനുകൂലം

തൃക്കാക്കരയിലെ രാഷ്ട്രീയസ്ഥിതി ഇടതിൽ നിന്നും അനുകൂലമാണെന്ന് കോടിയേരി ബാലകൃഷ്ണൻ. തൃക്കാക്കരയിൽ വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള സമരമാണ് നടക്കാൻ പോകുന്നതെന്നും കോടിയേരി പറഞ്ഞു. വികസനം വേണമെന്ന് പറയുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുകതന്നെ ചെയ്യും. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്കൊന്നും നോക്കണ്ട. കണക്കേ നോക്കാൻ പാടില്ല. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണ്. എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

'വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോ? വോട്ടെണ്ണി നോക്കിയപ്പോൾ ഇടതുപക്ഷം ജയിച്ചില്ലേ? ഒരിക്കലും ജയിക്കാത്ത പാലായിൽ ജയിച്ചില്ലേ? കോന്നി, ഇടതുപക്ഷത്തിന് കിട്ടാത്ത സ്ഥലമാണ്. അവിടെ ജയിച്ചില്ലേ? രാഷ്ട്രീയ സ്ഥിതിഗതികളിൽ വരുന്ന മാറ്റമാണ് ഇലക്ഷനിൽ പ്രതിഫലിക്കുക. രാഷ്ട്രീയ സ്ഥിതി നമുക്കനുകൂലമാണ്', കോടിയേരി പറഞ്ഞു.

കുരങ്ങന്മാർ, അവർക്ക് എവിടെയെങ്കിലും വോട്ടുണ്ടോ? നമ്മുടെ സർക്കാർ കുരങ്ങന്മാർക്ക് ഭക്ഷണം കൊടുക്കുന്നു. അവർക്ക് വോട്ടുണ്ടോയെന്ന് നോക്കിയിട്ടല്ല ഭക്ഷണം കൊടുത്തത്. ഇവിടെ എല്ലാ ജീവജാലങ്ങളുടേയും സംരക്ഷണം, പരിസ്ഥിതി സംരക്ഷണം ഏറ്റെടുത്ത് പ്രവർത്തിക്കുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൽ സാമ്പത്തികമായി വിഭവമില്ല. അതിന് പരിഹാരം കാണാൻ ഇടതുപക്ഷ സർക്കാർ കിഫ്ബി പദ്ധതിക്ക് രൂപംകൊടുത്തു. ആ പദ്ധതി പ്രഖ്യാപിച്ചപ്പോൾ പറഞ്ഞു, നടക്കാനേ പോകുന്നില്ലെന്ന്. പക്ഷേ യാഥാർഥ്യമായില്ലേ? 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 70,000 കോടി രൂപയുടെ പദ്ധതിയാണ് ഇതുവരെ നടപ്പാക്കിയിരിക്കുന്നത്.

നടപ്പാക്കാൻ കഴിയില്ലെന്ന് പറഞ്ഞ പദ്ധതി നടപ്പാക്കാൻ എൽഡിഎഫിന് സാധിച്ചില്ലേ? ഇവിടെ പലകാര്യങ്ങൾക്കും പണം കണ്ടെത്താൻ സാധിക്കണമെങ്കിൽ ഇത്തരത്തിൽ മാത്രമേ സാധിക്കൂ. കേന്ദ്രം പണം തരില്ല. മറ്റ് തരത്തിൽ പണം സമാഹരിക്കുന്നില്ലെങ്കിൽ കേരളം മുരടിച്ചുപോകും. അങ്ങനെ വന്നാൽ ജനങ്ങളെ എതിരായി തിരിച്ചുവിടാം എന്നാണ് എതിരാളികൾ കരുതുന്നത്. അതിനുള്ള അവസരം കൊടുക്കാൻ പാടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.