കോഴിക്കോട്; പാതിരാത്രിയിൽ നഗരത്തിലൂടെ പർദ്ദധരിച്ച് സ്‌കൂട്ടറോടിച്ച് പോയ ഹോട്ടൽ ജീവനക്കാരന് മാനസിക പ്രശ്നങ്ങളുള്ളതായി കൊടുവള്ളി പൊലീസ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊടുവള്ളിയിലെ നിരത്തിലൂടെ അർദ്ധ രാത്രിയിൽ ഒരാൾ പർദ്ദ ധരിച്ച് സ്‌കൂട്ടറോടിച്ച് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

സംശയം തോന്നി നാട്ടുകാർ കാര്യം തിരക്കാനായി സമീപത്തെത്തിയപ്പോൾ സ്‌കൂട്ടർ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. പിന്നീട് സ്‌കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടറിന്റെ ഉടമയായ ഓമശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരനായ ബാലകൃഷണനാണ് പർദ്ദ ധരിച്ച് സ്‌കൂട്ടർ ഓടിച്ചിരുന്നത് എന്ന് വ്യക്തമായത്. നാട്ടുകാർ നൽകിയ വിവരമനുസരിച്ച് കൊടുവള്ളി പൊലീസ് സ്‌കൂട്ടർ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ബാലകൃഷണനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

ബാലകൃഷണനെ ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. പർദ്ദ ധരിക്കുന്നതാണ് തനിക്ക് സൗകര്യപ്രദമെന്നാണ് ബാലകൃഷ്ണൻ പൊലീസിനോട് മറുപടി പറഞ്ഞത്. വേഷം മാറിയുള്ള യാത്രക്ക് മറ്റ് ഉദ്ദേശ്യങ്ങളൊന്നമില്ലായിരുന്നു എന്നും മാനസിക പ്രശ്നങ്ങൾ കാരണമാണ് ഈ രീതിയിൽ യാത്ര ചെയ്യാൻ ബാലകൃഷണനെ പ്രേരിപ്പിച്ചതും എന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായത്.

ചോദ്യം ചെയ്തതിന് ശേഷം ബാലകൃഷണനെ പൊലീസ് വിട്ടയച്ചെങ്കിലും യാത്ര ചെയ്യാൻ ഉപോയഗിച്ച സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലാണ്. ഇത്തരത്തിൽ യാത്ര ചെയ്തതിന് പിന്നിൽ മറ്റു ദുരുദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ നിന്ന് മനസ്സിലായതെന്ന് കൊടുവള്ളി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.