കൊൽക്കത്ത: ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതി അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചു. നന്ദിഗ്രാമിൽ തന്നെ തോൽപ്പിച്ച സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന മമതയുടെ ആവശ്യത്തിലാണ് കോടതി നടപടി.

കേസ് ജസ്റ്റിസ് കൗശിക് ചന്ദയുടെ ബെഞ്ചിൽനിന്നു മാറ്റണമെന്ന് മമതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ചന്ദയെ ബിജെപി നേതാക്കൾക്കൊപ്പം കാണാറുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ജുഡീഷ്യറിയെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു. മമതയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച ജഡ്ജി കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്നും അറിയിച്ചു.

തൃണമൂൽ പ്രവർത്തകർ തന്നെ ബിജെപിയുമായി ബന്ധിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതായും ജ്ഡജി പറഞ്ഞു. ബിജെപി സർക്കാരിന് കീഴിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നയാളാണ് ജസ്റ്റിസ് ചന്ദയെന്ന് നേരത്തെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.