ചെന്നൈ: ഐ.പി.എല്ലിൽ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 205 റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു.അർധ സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്വെല്ലിന്റെയും എ ബി ഡിവില്ലിയേഴ്സിന്റെയും മികവിലാണ് ആർ.സി.ബി കൂറ്റൻ സ്‌കോർ നേടിയത്.

49 പന്തുകളിൽ നിന്ന് 78 റൺസെടുത്ത മാക്സ്വെല്ലാണ് ആർ.സി.ബിയുടെ ടോപ് സ്‌കോറർ. മൂന്നു സിക്സും ഒമ്പത് ഫോറുമടങ്ങുന്നതായിരുന്നു മാക്‌സ്‌വെല്ലിന്റെ ഇന്നിങ്ങസ്. വെറും 34 പന്തുകളിൽ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 76 റൺസോടെ ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു.അവസാന ഓവറുകളിൽ തകർത്തടിച്ച എബിഡിയാണ് സ്‌കോർ ഇരുന്നുറ് കടത്തിയത്.

ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.ബാംഗ്ലൂരിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് വരുൺ ചക്രവർത്തി ടീമിന് തുടക്കത്തിലെ പ്രഹരമേൽപ്പിച്ചു. ഓപ്പണറും ക്യാപ്റ്റനുമായ വിരാട് കോഹ്ലി, രജത് പഠിദാർ എന്നിവരുടെ വിക്കറ്റുകൾ തുടരെ വീണതോടെ ബാംഗ്ലൂർ തുടക്കത്തിലെ പ്രതിരോധത്തിലായി.കോഹ്ലി 5 റൺസിനും രജത് 1 റൺസുമെടുത്ത് പുറത്തായി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ മാക്സവെൽ ആദ്യ പന്ത് തൊട്ടെ അക്രമിച്ച് കളിക്കുകയായിരുന്നു.

പിന്നാലെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച മാക്സ്വെൽ - ദേവ്ദത്ത് സഖ്യമാണ് ആർ.സി.ബി കൂടുതൽ നഷ്ടങ്ങളില്ലാതെ കാത്തത്. ഇരുവരും ചേർന്ന് 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തിൽ നിന്ന് 25 റൺസെടുത്ത പടിക്കലിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പടിക്കൽ പുറത്തായ ശേഷമെത്തിയ എ ബി ഡിവില്ലിയേഴ്സ്, മാക്സ്വെല്ലിനൊപ്പം 53 റൺസ് കൂട്ടിച്ചേർത്തു.അഞ്ചാം വിക്കറ്റിൽ കൈൽ ജാമിസണൊപ്പം ഡിവില്ലിയേഴ്സ് 56 റൺസ് കൂട്ടിച്ചേർത്തു. ജാമിസൺ നാലു പന്തിൽ നിന്ന് 11 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.