ഇരിട്ടി :കൂട്ടുപുഴ പാലത്തിനായി ജനങ്ങളുടെ നാലു വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. തലശ്ശേരി വളവുപാറ അന്തര്‌സംസ്ഥാന പാതയിൽ സംസ്ഥാനാതിർത്തിയിൽ നിർമ്മാണം പൂർത്തിയായ കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഗതാഗതത്തിന് തുറന്നുകൊടുക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ സണ്ണിജോസഫ് എംഎൽഎ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അടക്ക മുള്ള മേഖലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

കെ എസ്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന തലശ്ശേരി - വളവുപാറ 53 കിലോമീറ്റർ പാതയിൽ പുതുതായി നിർമ്മിക്കുന്ന ഏഴ് വലിയ പാലങ്ങളിൽ ഒന്നാണ് കൂട്ടുപുഴ പാലം. ബാക്കി അഞ്ചു പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്ത് കഴിഞ്ഞു. കൂട്ട് പുഴ പാലവും കൂടി തുറന്നുകൊടുക്കുന്നതോടെ ഈ പാതയിൽ ഇനി ശേഷിക്കുന്നത് എരഞ്ഞോളി പാലം മാത്രമാണ്. ഇതിന്റെയും പ്രവർത്തി അവസാന ഘട്ടത്തിലാണ്.

കർണ്ണാടക വനംവകുപ്പധികൃതരുടെ തടസ്സ വാദം മൂലം മൂന്നു വർഷത്തോളം നിർമ്മാണം നിലച്ച പാലമാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കുന്ന കൂട്ടുപുഴ പാലം. 1928ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കൂട്ടുപുഴ പഴയ പാലം പൈതൃക പട്ടികയിൽ സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ടാറിങ് തകർന്ന് അപകടകരമായ രീതിയിലായിരുന്ന പഴയ പാലം പുതിയ പാലത്തിനൊപ്പം ഉപരിതല ടാറിങ് നടത്തി ഗതാഗതം സുഗമമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും കർണാടകയിലെ നഗരങ്ങളായ ബംഗ്‌ളൂര്, മൈസൂര്'വീരാജ് പേട്ട, എന്നിവടങ്ങളിലേക്കും കുടകിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്കും കൂട്ടുപുഴ പാലം വഴി വളരെ എളുപ്പം ഇനി പോയി വരാനാകും.