കാസർകോട്: കാസർകോട് ഉപ്പള ബേക്കൂർ വിവാഹദിനത്തിൽ കൊറഗ വേഷം ധരിച്ച് വിവാദത്തിലായ യുവാവിന്റെ വീട് അജ്ഞാതർ ആക്രമിച്ചു .കുമ്പള ഇൻസ്പെക്ടർ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്

ദക്ഷിണ കന്നഡ ജില്ലയിലെ വധൂഗൃഹത്തിലേക്ക് കൊറഗജ്ജയുടെ വേഷത്തിൽ നവവരൻ എത്തിയത് വലിയ വിമർശനമാണ് ഉയർന്നത്. കൊറഗ സമുദായത്തിന്റെ പ്രതീകമാണ് കൊറഗജ്ജ. സംഭവത്തിൽ കർണാടക പൊലീസ് കേസെടുക്കുകയും യുവാവിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ 153 എ പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചയാണ് യുവാവിന്റെ ഉപ്പള ബേക്കൂർ അഗർത്തിമൂലയിലെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനൽ ഗ്ലാസുകൾ എറിഞ്ഞു തകർത്ത നിലയിലും ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിച്ച നിലയിലുമാണ് ഉണ്ടായിരുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.

അതിനിടെ ആക്രമിക്കപ്പെട്ട വീട് മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. വരന്റെ നടപടി തെറ്റാണെന്നും അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരിന്നുവെന്നും മഞ്ചേശ്വരം എം എൽ എ അഷറഫ് വ്യകത്മാക്കി. പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് സി ടി സുലൈമാൻ മാസ്റ്റർ അക്രമത്തെ അപലപിച്ചു. വിഷയത്തെ സാമുദായിക ധ്രുവീകരണത്തിനു വേണ്ടി ഉപയോഗിക്കുന്ന സംഘപരിവാർ കലാപ നീക്കത്തിനെതിരെ പൊതുജനങ്ങളും നിയമപാലകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതെസമയം കല്യാണത്തിന്റെ പേരിൽ നടക്കുന്ന അഴിഞ്ഞാട്ടങ്ങൾ നിയന്ത്രിക്കാൻ എല്ലാവരും ഒന്നിച്ചു ബോധവൽകരണം നടത്തണമെന്നും സംഭവത്തിന്റെ പേരിൽ വർഗീയ ധ്രുവീകരണത്തിന് ആരും ശ്രമിക്കരുതെന്ന് കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ അഭ്യർത്ഥിച്ചു.