കോതമംഗലം: മാർത്തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട കേസ്സിൽ നീതി ലഭിക്കുന്ന സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ അടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഓർത്തഡോക്സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ. ഇപ്പോഴും പള്ളി വിട്ടുകൊടുക്കാൻ യാക്കോബയക്കാർ തയ്യാറല്ല. അവർ പ്രതിരോധത്തിന് ഒരുങ്ങുകയാണ്. സർക്കാരിനും വ്യക്തമായ തീരുമാനമില്ല. ഇതിനിടെയാണ് ഹൈക്കോടതി ഇടപെടലിനെ പ്രതീക്ഷയോടെ ഓർത്തഡോക്‌സ് പക്ഷം കാണുന്നത്.

തെറ്റായ വസ്തുകൾ ചൂണ്ടിക്കാട്ടി പള്ളി ഏറ്റെടുക്കൽ നടപടികൾ വൈകിപ്പിക്കാനാണ് യാക്കോബായ പക്ഷം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള അവസാനത്തെ നീക്കമാണ് പള്ളിവക കെട്ടിടത്തിൽ കോവിഡ് ചികത്സ കേന്ദ്രം തുറന്നത്. സർക്കാർ തലത്തിൽ പതിവുള്ള നടപടികൾക്ക് വിരുദ്ധമായിട്ടാണ് ഇവിടെ കോവിഡ് സെന്റർ തുറന്നതെന്ന് വിവരാവകശേഖകൾ ലഭിച്ചിട്ടുണ്ട്. ഇത് അഭിഭാഷകൻ മുഖേന കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതാണ് ഇതും കോടതിയുടെ അനുകൂല നീക്കത്തിന് സഹായകരമായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.അദ്ദേഹം വ്യക്തമാക്കി.

പള്ളിയിൽ പ്രവേശിക്കാൻ അനുകൂല വിധയുമായി റമ്പാൻ നിരവധി തവണ കോതമംഗലത്തെത്തിയിരുന്നു. എന്നാൽ വിശ്വാസികളുടെ പ്രതിരോധത്തെത്തുടർന്ന് ഇതിനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. പൊലീസിന്റെ നിസ്സഹകരണമാണ് വികാരിയായ തനിക്ക് പള്ളയകത്ത് പ്രവേശിക്കാൻ കഴിയാതെ മടങ്ങേണ്ടിവന്നതെന്ന് ഈ ഘട്ടത്തിൽ റമ്പാൻ പ്രതികരിച്ചിരുന്നു. തുടർന്നുള്ള നിയമനടപടികളിൽ പള്ളി ഏറ്റെടുക്കാൻ കളക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.മാസങ്ങൾ പിന്നിട്ടും ഈ വിധിപ്രാബല്യത്തിലായില്ല.ഇതെത്തുടർന്ന് പലവിധ ഒഴിവുകിഴുവുകൾ നിരത്തി വിധിനടപ്പാക്കുന്നതിൽ നിന്നും പൊലീസ് പിൻവലിയുകയാണെന്നും ഇത് നടപ്പാക്കാൻ സി ആർ പി എഫിനെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്് റമ്പാൻ ഹൈക്കോടതിയെ സമീപിച്ചു.

ഈ ഹർജി കഴിഞ്ഞദിവസം കോടതി പരിഗണിച്ചു. വിധിനടപ്പാക്കാത്തതിൽ കോടതി കളക്ടറെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും രണ്ട് ദിവസത്തിനുള്ള നടപടികൾ പൂർത്തിയാക്കാത്ത പക്ഷം ഇക്കാര്യം നടപ്പിലാക്കാൻ സി ആർ പി എഫിനെ വിളിക്കാൻ മടിക്കില്ലന്നും ഈ ഘട്ടത്തിൽ കോടതി സർക്കാർ അഭിഭാഷകനെ അറിയിച്ചു. കോടതിയുടെ ഈ നീക്കം ശുഭസൂചകമാണെന്നും വ്യാജപ്രചാരണങ്ങൾ നടത്തിയും കള്ളത്തെളിവുകെട്ടിച്ചമച്ചും പള്ളിപിടിച്ചുവച്ചിരിക്കുന്നവരുടെ ചെയ്തികൾ എല്ലാക്കാലവും വിലപ്പോകില്ലന്നതിന് തെളിവാണിതെന്നും റമ്പാൻ വ്യക്തമാക്കി.

കോതമംഗലം മാർത്തോമ ചെറിയ പള്ളി കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കേന്ദ്രസേനയെ വിളിക്കുന്നതിന്റെ സാധ്യത തേടി ഹൈക്കോടതി നടപടി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനോട് ചൊവ്വാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അതേസമയം, വിധി നടപ്പാക്കുന്നതിന് കൂടുതൽ സമയം വേണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. സംസ്ഥാന സർക്കാർ പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കിൽ കേന്ദ്ര സേന വിധി നടപ്പാക്കുന്നതിന് കാഴ്ചക്കാരായി നോക്കിനിൽക്കുക. ഈ രണ്ട് മാർഗമാണ് സർക്കാറിന് മുന്നിലുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിയാണ് നടപ്പാക്കേണ്ടത്. അതിനാൽ തന്നെ ആവശ്യത്തിന് സമയം അനുവദിച്ചിരുന്നു. എന്നാൽ, പള്ളികൾ ഏറ്റെടുക്കുന്നതിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി. ഇതാണ് കേന്ദ്ര സേനയെ വിളിക്കുന്നതിനുള്ള സാധ്യത തേടിയതെന്നും കോടതി വ്യക്തമാക്കി. ഓർത്തഡോക്‌സ് വിഭാഗത്തെ കോതമംഗലം പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി 2019 ഡിസംബർ മൂന്നിന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താൻ എത്തി. എന്നാൽ, പ്രവേശന കവാടത്തിൽ ഓർത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ വിഭാഗം പ്രതിരോധം സൃഷ്ടിച്ചിരുന്നു. തുടർന്നാണ് ജില്ലാ ഭരണകൂടത്തിനെതിരെ കോടതിയലക്ഷ്യ ഹരജിയുമായി തോമസ് പോൾ റമ്പാൻ ഹൈക്കോടതിയെ സമീപിച്ചത്.

2017ലാണ് കോതമംഗലം പള്ളി തർക്ക കേസിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായത്. യെൽദോ മാർ ബസേലിയോസ് ബാവയുടെ 334 വർഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ളത് കോതമംഗലം പള്ളിയിലാണ്.