കൊച്ചി: ഹൈക്കോടതി: കൊട്ടിയൂർ പിഡന കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ റോബിൻ വടക്കുംചേരിക്കു ശിക്ഷയിൽ ഇളവു നൽകി ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച ഇരുപതു വർഷം ശിക്ഷ പത്തു വർഷമായാണ് ഹൈക്കോടതി കുറച്ചത്. റോബിൻ ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും, റോബിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ വൈദികൻ ആയിരുന്ന റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്. റോബിൻ മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും തലശ്ശേരി പോക്സോ കോടതി വിധിച്ചിരുന്നു. റോബിന് എതിരായ പോക്സോ വകുപ്പുകളും ബലാത്സംഗ കുറ്റവും നിലനിൽക്കുമെന്നു ഹൈക്കോടതി കണ്ടെത്തി.

വിവാഹത്തിനായി ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു. വിവാഹം കഴിക്കാൻ രണ്ടുമാസത്തെ ജാമ്യം റോബിൻ വടക്കുംചേരിക്ക് നൽകണമെന്ന് ഇരയും വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉറപ്പാക്കണമെന്ന് റോബിൻ വടക്കുംചേരിയും ആവശ്യപ്പെട്ടിരുന്നു.സർക്കാർ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചു. എന്നാൽ ഈ കേസിൽ ജാമ്യം നൽകില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി കൃത്യമായ തീരുമാനമെടുത്ത കേസിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് വിനീത് സരൺ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും തള്ളിയിരുന്നു. കണ്ണൂർ ജില്ലിയിലെ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വൈദികനായിരുന്ന റോബിൻ വടക്കുംചേരി 2016 ൽ പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി ഗർഭിണിയാക്കി എന്നതായിരുന്നു കേസ്.

വിചാരണക്കിടെ പെണ്കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നുമായിരുന്നു പെൺകുട്ടി കോടതിയിൽ പറഞ്ഞത്. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെൺകുട്ടി പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷികളായ പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാടായിരുന്നു എടുത്തത്. കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്‌സോ കേസിൽ നിർണായകമാകുകയായിരുന്നു.