കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വണ്ടിപ്പെരിയാർ സ്വദേശിനിയുടെ കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതിയായ നീതുരാജ് ഹോട്ടലിൽ മടങ്ങിയെത്തിയ ദൃശ്യങ്ങൾ പുറത്ത്. റിപ്പോർട്ടർ ടിവിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

വൈകിട്ട് 3.23ന് ഫ്ളോറൽ പാർക്ക് ഹോട്ടലിലേക്ക് നീതു മടങ്ങിയെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓട്ടോയിലാണ് നീതു ഏഴു വയസുള്ള മകനൊപ്പം ഹോട്ടലിൽ എത്തിയത്. ഈ ഹോട്ടലിൽ നിന്നും കൊച്ചിയിലേക്ക് പോകാനാണ് നീതു പദ്ധതിയിട്ടിരുന്നത്. കുട്ടിയെ തട്ടിയെടുത്ത ശേഷം ഹോട്ടലിൽ എത്തിയപ്പോൾ നീതു നഴ്സിന്റെ കോട്ട് ധരിച്ചിരുന്നില്ല.

കാമുകനുമായി ബന്ധം തുടരാൻ വേണ്ടിയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ബ്ലാക്ക് മെയിലിങ് നടത്തി പണം തട്ടിക്കുകയല്ല മറിച്ച് കാമുകൻ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം തകരാതെ സംരക്ഷിക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യമെന്ന് എസ്‌പി പറഞ്ഞു. കുട്ടിയെ തട്ടിയെടുത്തു മുറിയിലേക്കു കൊണ്ടുപോയ നീതു, കുഞ്ഞിന്റെ ഫോട്ടോ ഇബ്രാഹിമിന് അയച്ചുകൊടുത്തു. താൻ പ്രസവിച്ച കുഞ്ഞാണെന്ന് അവകാശപ്പെട്ടാണു ഫോട്ടോ അയച്ചത്.

ഇബ്രാഹിം ബാദുഷയെയും അയാളുടെ കുടുംബത്തെയും നീതു വീഡിയോ കോൾ ചെയ്തു കാര്യങ്ങൾ തെറ്റിദ്ധരിപ്പിച്ചു. ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോകുമെന്നാണ് ഇബ്രാഹിമിനെ അറിയിച്ചത്. എന്നാൽ കോട്ടയത്ത് പഠിച്ചിട്ടുള്ള നീതു മെഡിക്കൽ കോളജിലെത്തുകയായിരുന്നു.

കാമുകൻ മറ്റൊരു വിവാഹത്തിലേക്കു കടക്കാൻ ശ്രമിച്ചതു തടയാനാണു കുഞ്ഞിനെ തട്ടിയെടുത്തത്. കാമുകനെ പരിചയപ്പെട്ടത് ടിക്ടോക് വഴിയാണ്. നീതു നേരത്തെ ഗർഭിണിയായിരുന്നു. എന്നാൽ ഇത് അബോർഷനായി. ഇതു കാമുകനെ അറിയിച്ചില്ല. പകരം കുഞ്ഞിനെ പ്രസവിച്ചെന്നു വരുത്തി തീർക്കാനാണു മോഷണം പ്ലാൻ ചെയ്തത്.

ഇബ്രാഹിം, നീതുരാജിന്റെ കയ്യിൽനിന്ന് പണം വാങ്ങിയിട്ടുണ്ട്. അതു കുഞ്ഞിനെ തട്ടിയെടുത്ത കേസുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും എസ്‌പി ശിൽപ പറഞ്ഞു. വ്യാഴാഴ്ചയാണു കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ഇടുക്കി സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. കുഞ്ഞുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നീതുരാജിനെ അൽപസമയത്തിനുള്ളിൽ തന്നെ പൊലീസ് പിടികൂടി.

നാലിന് കോട്ടയത്ത് എത്തിയ നീതു മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നേരത്തെ എത്തി സാഹചര്യം വിലയിരുത്തിയിരുന്നു. തുടർന്നാണ് മോഷണം നടത്തിയത്. നീതുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചു തെളിവെടുക്കും. തുടർന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.