തിരുവനന്തപുരം: ശിരോവസ്ത്രം അഴിക്കുന്നില്ല... ആഹാരം കഴിക്കുന്നില്ല... ജയിലിലെ രണ്ടാം രാത്രിയിലും ഉറങ്ങാതിരുന്ന് പ്രാർത്ഥന മാത്രം...-അഭയാ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിസ്റ്റർ സെഫിയുടേത് ജയിൽ അധികൃതരോട് സഹകരിക്കാത്ത സമീപനം. കുറ്റക്കാരിയെന്ന് വിധിച്ച് ജയിലിൽ എത്തിയ ദിവസത്തേതിന് സമാനമായിരുന്നു ശിക്ഷ വിധി കേട്ട ശേഷം തിരിച്ചെത്തിയ സെഫിയുടെ പ്രവർത്തികൾ. കന്യാസ്ത്രീയുടെ വസ്ത്രം അഴിക്കാതെയാണ് ജയിലിനുള്ളിലെ കൊറോണ ക്വാറന്റീൻ സെന്ററിലെ സെഫിയുടെ വാസം. എന്നാൽ ജയിലുമായി എല്ലാ അർത്ഥത്തിലും പൊരുത്തപ്പെട്ടു കഴിഞ്ഞ ഫാദർ തോമസ് കോട്ടൂരാൻ.

ളോഹ അഴിച്ചു മാറ്റി കൈലി ഉടുത്താണ് ജയിലിലെ കോട്ടൂരാന്റെ ജീവിതം. ആഹാരവും കഴിക്കുന്നു. ഉറക്കത്തിനും പ്രശ്‌നമില്ല. എന്നാൽ സെഫിയുടെ ജയിൽ വാസം അധികൃതർക്ക് തലവേദനായണ്. കൊറോണ ക്വാറന്റീനിലായതു കൊണ്ടാണ് ജയിൽ വസ്ത്രം സെഫിക്ക് കൊടുക്കാത്തത്. അതുകൊണ്ട് തന്നെ ശിരോവസ്ത്രത്തിൽ അവർക്ക് ജയിലിലും തൽകാലം കഴിയാനാകും. ആഹാരം കഴിക്കാത്തതും ഉറങ്ങാത്തതുമാണ് പ്രതിസന്ധി. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക ജയിൽ അധികൃതർക്കുണ്ട്.

സിസ്റ്റർ അഭയ കേസിൽ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിലെ 4334-ാം നമ്പർ തടവുകാരനാണ്. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15-ാം നമ്പർ തടവുകാരിയാണു സിസ്റ്റർ സെഫി. കഴിഞ്ഞ ദിവസം ഇരുവരുടെയും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവാണെന്നു തെളിഞ്ഞെങ്കിലും മറ്റു ജില്ലയിൽ നിന്നു വന്നതിനാൽ ഇരുവർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർദേശിച്ചിട്ടുണ്ട്. ഫാ. കോട്ടൂർ ക്വാറന്റീൻ ബ്ലോക്കിൽ ഒറ്റയ്ക്കാണ്. സിസ്റ്റർ സെഫിക്കൊപ്പം 5 പ്രതികളുണ്ട്.

കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടർന്ന് 2 പേരെയും ചൊവ്വാഴ്ച ഇതേ ജയിലുകളിലാണു പാർപ്പിച്ചത്. ക്വാറന്റീൻ കാലയളവ് അവസാനിച്ചാൽ ഫാ. കോട്ടൂരിനെ സെൽ ബ്ലോക്കിലേക്കു മാറ്റും. ജയിലിൽ ഇടാനുള്ള വസ്ത്രങ്ങൾ അടക്കമാണ് എത്തിയത്. അങ്ങനെ കൊണ്ടു വന്ന കൈലി ധരിച്ചാണ് ക്വാറന്റീനിൽ കഴിയുന്നത്. ഈ കാലം കഴിയുമ്പോൾ അച്ചനും ജയിൽ വസ്ത്രങ്ങൾ കൈമാറും. ഇതോടെ എല്ലാ അർത്ഥത്തിലും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട തടവു പുള്ളിയായി കോട്ടൂർ മാറും.

ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ കോടതി ശിക്ഷിച്ചെങ്കിലും സഭയുടെ കണ്ണുകളിൽ ഇപ്പോർ ഇപ്പോഴും നല്ല കുഞ്ഞാടുകളാണ്. അതുകൊണ്ട് തന്നെ അവരുടെ പൗരോഹിത്യം നീക്കൽ നടപടി അടുത്തകാലത്തെങ്ങും പരിഗണിക്കില്ല. വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും സഭ ഇവരെ പരോക്ഷമായി ന്യായീകരിച്ചു കൊണ്ടാണ് വാർത്തക്കുറിപ്പ് പുറത്തിറക്കിയത്. സിസ്റ്റർ സെഫിക്കും ഫാ. തോമസ് കോട്ടൂരിനും എതിരായ ആരോപണങ്ങൾ അവിശ്വസനീയമാണെന്ന് കോട്ടയം അതിരൂപത വ്യക്തമാക്കിയത്. സഭ നടപടി എടുക്കാത്തതു കൊണ്ടു തന്നെ ഇവർക്ക് ളോഹയും ശിരോവസ്ത്രവും അണിയാൻ വിശ്വാസപരമായി കഴിയും.

കോടതിയുടെ ശിക്ഷാ നടപടിക്ക് പിന്നാലെ ഇരുവരുടെയും പൗരോഹിത്യം നീക്കൽ നടപടികൾ ഇപ്പോഴുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇവർക്ക് അപ്പീൽസാധ്യത ഉള്ളതുകൊണ്ടാണിത്. ഇവരുടെപേരിലുള്ള ആരോപണങ്ങൾ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം. വിധിക്കെതിരേ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കുന്നു. ഇതിനർഥം വൈദികപട്ടം നീക്കൽ(ഡീഫ്രോക്കിങ്) നടപടികളിലേക്ക് ഇപ്പോൾ പോകില്ലെന്നാണ്. ഉയർന്ന കോടതികൾ പ്രതികളെ വെറുതേവിടാനുള്ള സാധ്യത കണക്കിലെടുത്താണിത്. അതുകൊണ്ട് തന്നെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് മത വസ്ത്രങ്ങൾ ധരിക്കാനുള്ള അവസരം സഭ തന്നെ ഒരുക്കുകയാണ്.

പൗരോഹിത്യം നീക്കൽ മൂന്നുതരത്തിലാണ്. തെറ്റായ വിവരം നൽകി വൈദികരാകുന്നവരെയും ആരുടെയെങ്കിലും സമ്മർദംകൊണ്ട് ഈ രംഗത്തുവരുന്നവരെയും ഒഴിവാക്കുന്നതാണ് ഒന്നാമതായുള്ളത്. രണ്ടാമത്തേത് വൈദിക വൃത്തിയിൽ നിന്ന് സ്വയം ഒഴിവാകുന്നത്. വൈവാഹികജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് ഇങ്ങനെ ചെയ്യാം. മൂന്നാമത്തേതാണ് ശിക്ഷാനടപടിയായി വരുന്നത്. അതത് രൂപതകളുടെ മെത്രാന്മാർക്ക് ഇതിനുള്ള നടപടി സ്വീകരിക്കാം. അന്വേഷണക്കമ്മിഷനെവെച്ച് സാക്ഷികളെ വിസ്തരിച്ചാണ് നടപടി പൂർത്തിയാക്കുന്നത്. നീണ്ട പ്രക്രിയയാണിത്. പുറത്താക്കപ്പെട്ടാൽ ഇവർക്ക് വത്തിക്കാനിൽ അപ്പീൽ നൽകാം. ഇതുതള്ളിയാൽ പൗരോഹിത്യം എന്നെന്നേക്കുമായി നഷ്ടപ്പെടും. സെഫിയുടെയും കോട്ടൂരിന്റെയും കാര്യത്തിൽ മെത്രാന്മാർക്ക് പുറത്താക്കാൻ സാധിക്കുമെങ്കിലും ഇപ്പോൾ അതിന് ശ്രമിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

കുറ്റക്കാരിയെന്ന് വിധി കേട്ട് കോടതി വളപ്പിൽ പൊട്ടിക്കരഞ്ഞ സിസ്റ്റർ സെഫി അട്ടക്കുളങ്ങര ജയിലിൽ എത്തിയപ്പോഴും കരച്ചിൽ നിർത്തിയിരുന്നില്ല. ജയിലിൽ എത്തിയപ്പോൾ കുടിക്കാൻ വെള്ളം ആവിശ്യപ്പെട്ടു. വെള്ളം കുടിച്ച ശേഷം പ്രവേശന നടപടികൾ പൂർത്തിയായതോടെ സെഫിയെ ജയിൽ സെല്ലിലേക്ക് കൊണ്ടു പോയി. ആദ്യ ദിനം പിന്നെ നിസ്സഹകരണത്തിന്റേതായിരുന്നു. 28 വർഷത്തിനു ശേഷമാണ് കേരളം കാത്തിരുന്ന അഭയാ കേസിൽ വിധി വന്നത്. ഒരു വർഷവും മൂന്നര മാസവും കൊണ്ടു വിചാരണ പൂർത്തിയാക്കിയാണ് സിബിഐ കോടതി ഇന്നു ശിക്ഷ വിധിക്കുന്നത്. പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സിബിഐ എത്തിയത്. മൂന്നു തവണ സിബിഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു.

2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി. തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്‌പി ,കെ .ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോൺവെന്റിൽ മോഷണത്തിനെത്തിയപ്പോൾ പ്രതികളെ കണ്ടെന്ന അടയക്കാരാജുവിന്റെ മൊഴിയും കന്യാകത്വം തെളിയിക്കാൻ സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്ന ഫോറൻസിക് സർജന്മാരുടെ മൊഴിയും നിർണായകമായി.