കോഴിക്കോട്: കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ആരോഗ്യ മന്ത്രിയാണ് ഡിഎംഓയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഓമിക്രോൺ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിനാണ് നോട്ടീസ്.

ഓമിക്രോൺ വകഭേദം സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിന് വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. ആരോഗ്യ പ്രവർത്തകന്റെ സ്രവം പരിശോധനയ്ക്ക് അയച്ചതായി ഡിഎംഒ പറഞ്ഞിരുന്നു. പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. നേരത്തെ യുകെയിൽ നിന്ന് വന്നയാൾക്ക് കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായാണ് കോഴിക്കോട് ഡിഎംഒ വ്യക്തമാക്കിയിരുന്നു.

21ന് യുകെയിൽ നിന്ന് വന്നയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്. ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇയാൾക്ക് നാലു ജില്ലകളിൽ സമ്പർക്കമുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരെയെല്ലാം കണ്ടെത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും ഡിഎംഒ അറിയിച്ചു.

ബീച്ച് ആശുപത്രിയിൽ വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്രവം ജനിതക ശ്രേണീകരണ പരിശോധനയ്ക്കായി അയച്ചതായും ഡിഎംഒ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ വിശദീകരണത്തിൽ പിഴവുണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ കണ്ടെത്തൽ.