കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ യുവതിയെ മർദ്ദിച്ചെന്ന് പരാതി. സെക്യൂരിറ്റി ജീവനക്കാരൻ തന്റെ മുഖത്തടിക്കുകയും മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തതായി കാണിച്ച് വയനാട് സ്വദേശിനി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.

ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിൽ വച്ചാണ് സംഭവം. മകളുടെ കുട്ടിയെ ആശുപത്രിയിൽ കാണിക്കാൻ വന്നതാണ് വയനാട് സ്വദേശിനി. മകന്റെ ഭാര്യയ്ക്കൊപ്പം കുട്ടിയെ ആശുപത്രിയുടെ ഉള്ളിലേക്ക് കടത്തിവിട്ടു. ചില രേഖകൾ വേണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് ആശുപത്രിക്ക് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയും മുഖത്തടിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

ആശുപത്രിയുടെ അകത്തേയ്ക്ക് കയറുന്നതിനെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനും യുവതിയുമായി തർക്കമായി. അകത്തേയ്ക്ക് കയറാൻ അനുവദിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ നിലപാട് അറിയിച്ചു. ബഹളത്തിനിടെ, ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ നിലറത്തെറിഞ്ഞ് തകർത്തു.

തുടർന്ന് തന്റെ മുഖത്തടിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്ന് കാണിച്ച് ജീവനക്കാരും പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.