കോഴിക്കോട്:ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം നാളെ പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും.സൗത്ത് ബീച്ചിന്റെ ചുവരുകളിൽ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികൾക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുൽത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.സഞ്ചാരികൾക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കിയിരിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിലാണ് നവീകരണം നടത്തിയത്. വെളുപ്പും കറുപ്പും നിറങ്ങളിൽ സിനിമകളിലും പുസ്തകങ്ങളിലും അറിഞ്ഞ കോഴിക്കോടിനെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലാണ് ചിത്രകാരന്മാർ വരച്ചുവച്ചിരിക്കുന്നത്. കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റക്കാട്, എം.എസ് ബാബുരാജ്, എം ടി വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്റെ ചുമരുകളിലുള്ളത്. മിശ്കാൽൽ പള്ളിയും കുറ്റിച്ചിറയും തകർന്ന കടൽപ്പാലവും ഉരു നിർമ്മാണവും ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം നേരിൽകാണുന്ന പോലെ കാഴ്ചക്കാർക്ക് ചിത്രങ്ങളിലൂടെ കാണാൻ സാധിക്കും.

മരത്തടിയിലുള്ള ചവറ്റുകുട്ടികൾ ബീച്ചിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള കളി ഉപകരണങ്ങൾ, ഭക്ഷ്യ കൗണ്ടർ, ഭിന്നശേഷി റാമ്പുകൾ, വഴിവിളക്കുകൾ, ലാൻഡ്സ്‌കേപ്പിങ്, നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങൾ. ശിലാസാഗരം ബീച്ചിലെ ഭീമൻ ചെസ് ബോർഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നു.കോവിഡ് സാഹചര്യത്തിൽ മാറ്റം വന്നതിന് ശേഷമാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുക.3.8 കോടി രൂപ ചെലവിൽ വികസനവും സൗന്ദര്യ വത്കരണവും പൂർത്തിയാക്കിയ തെക്കേകടപ്പുറത്തെ കോർണിഷ് ബിച്ചിന്റെ 600 മീറ്റർ നീളമുള്ള ചുമരിൽ കടലിന് അഭിമുഖമായാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

കുറ്റിച്ചിറ, വലിയങ്ങാടി, ഗുജറാത്തി സ്ട്രീറ്റ്, കടപ്പുറം എന്നീ നാലിടങ്ങളിലെ കാഴ്ചകളാണ് ചിത്രങ്ങളായി ഒരുക്കിയിട്ടുള്ളത്. കടപ്പുറത്തെ പട്ടം പറത്തലും വലിയങ്ങാടിയിലെ തെരുവ് നായയും ഗുജറാത്തി സ്ട്രീറ്റിലെ ഉന്തുണ്ടിയും വലിയങ്ങാടിയിലെ തൊഴിലാളികളുമാണ് ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്. ലൈറ്റ് പോളുകളിൽ പരസ്യം സ്ഥാപിക്കാനുള്ള അവകാശം കരാറുകാർക്കായിരിക്കും. നാലിടങ്ങളിലായി ഐസ്‌ക്രീം പോപ്കോൾ കിയോസ്‌കുകളും സ്ഥാപിക്കും.പരസ്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള തുക ഡിടിപിസിക്ക് നിശ്ചിത കാലയളവുകളിൽ കരാറുകാരൻ നൽകണം. വൈദ്യുതി ബില്ലടക്കം ലൈറ്റുകൾ തെളിയിക്കുന്നതിനുള്ള ചെലവും കരാറുകാരൻ വഹിക്കും.