കോഴിക്കോട്: സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ബീച്ച്, ഡാം തുടങ്ങിയ പൊതുഇടങ്ങളിൽ പ്രവേശനം അഞ്ചുമണി വരെ മാത്രംമാക്കി. കണ്ടെയ്ന്മെന്റ് സോണുകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല.

ഞായറാഴ്ച 1243 പേർക്കാണ് കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 16 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് സംസ്ഥാന നിരക്കിനേക്കാൾ കൂടുതലാണ്. 18 ഹോട്‌സ്‌പോട്ടുകളാണ് ജില്ലയിൽ നിലവിലുള്ളത്.

1271 പേരാണ് രോഗബാധിതർ. 407 പേർ രോഗമുക്തരായി. സമ്പർക്കം വഴിയാണ് 1243 പേർക്ക് രോഗബാധ. ഉറവിടമറിയാത്ത 18 കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് 8203 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.12 ശതമാനമാണ്. ഇതുവരെ ജില്ലിയൽ 134356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് കോർപ്പറേഷൻ, മേപ്പയൂർ, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് കൂടുതൽ കോവിഡ് ബാധിതറുള്ള ക്ലസ്റ്ററുകൾ.

സംസ്ഥാനത്ത് ഇന്ന് 6986 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂർ 575, തിരുവനന്തപുരം 525, തൃശൂർ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസർഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,37,68,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി.