ന്യൂഡൽഹി: തർക്കങ്ങൾ ഒടുവിൽ കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. കെ സുധാകരൻ പറഞ്ഞതു പോലെ ജംബോ പട്ടിക ഒഴിവാക്കി പാർട്ടിയെ കേഡർ സംവിധാനത്തിൽ ചലിപ്പിക്കാൻ വേണ്ട ചുരുക്കം ഭാരവാഹികളെ ഉൾപ്പെടുത്തി കൊണ്ടാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. എൻ ശക്തൻ, വി.ടി ബൽറാം, വി.പി സജീന്ദ്രൻ, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല. പ്രതാപ ചന്ദ്രനെ ട്രഷറർ ആയി നിയമിച്ചു.

28 ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വർഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറൽ സെക്രട്ടറിമാർ.നിർവാഹക സമിതിയിൽ രണ്ട് വനിതകളെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പത്മജ വേണുഗോപാൽ, ഡോ. സോന പി.ആർ എന്നിവരാണ് നിർവാഹക സമിതിയിൽ ഉള്ള വനിതാ നേതാക്കൾ. വനിതാ ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്.

എ.എ. ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, അഡ്വ. എസ്. അശോകൻ, മരിയപുരം ശ്രീകുമാർ, കെ.കെ. എബ്രഹാം, സോണി സെബാസ്റ്റ്യൻ, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി. ചന്ദ്രൻ, ടി.യു. രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽ മുത്തലിബ്, ജോസി സെബാസ്റ്റ്യൻ, പി.എ. സലിം, അഡ്വ. പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, എം.എം. നസീർ, ജി.എസ്. ബാബു, ജി. സുബോധൻ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി വിട്ട മുൻ എംഎ‍ൽഎ എ.വി ഗോപിനാഥ് കെപിസിസി ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കെ സുധാകരൻ എ വി ഗോപിനാഥിന് വേണ്ടി വാദിച്ചെങ്കിലും അദ്ദേഹം നടത്തിയ പിണറിയാ അനുകൂല പ്രസ്താവനയും തുടർന്നുള്ള രാജിയുമാണ് ഗോപിനാഥിന്റെ തിരിച്ചു വരവിന് വിലങ്ങുതടിയായത്.

പാർട്ടി നന്നാകണമെന്ന് ആഗ്രഹിക്കുന്നവർ പ്രതിഷേധിക്കില്ലെന്ന് കെ.സുധാകരൻ പട്ടിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു. എല്ലാ വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കെ.സി വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല. എ.വി ഗോപിനാഥ് പാർട്ടിക്കൊപ്പമുണ്ട്, പ്രശ്‌നങ്ങൾ പരിഹരിച്ചു സുധാകരൻ പറഞ്ഞു.

ലിസ്റ്റ് ഇങ്ങനെ: