തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷൻ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായിരിക്കെ കോൺഗ്രസ് പ്രവർത്തകരുടേതടക്കം ജനഹിതം എന്തെന്ന് അറിയാൻ സർവേയുമായി മറുനാടൻ മലയാളി. ആരാകണം കെപിസിസി അധ്യക്ഷൻ എന്നത് ജനഹിതമനുസരിച്ച് തിരിച്ചറിയുന്നതിനായി സ്ഥാനത്തേക്ക് ഉയർന്നുകേട്ട കോൺഗ്രസ് നേതാക്കളായ കെ സുധാകരൻ, ബെന്നി ബെഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, കെ വി തോമസ് എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയ ലിസ്റ്റാണ് വോട്ടെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നത്.

--ആരാകണം കെപിസിസി അധ്യക്ഷൻ? പോൾ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

വോട്ട് രേഖപ്പെടുത്തുന്നതിന് ഇതുമായി ബന്ധപ്പെട്ട് നൽകിയ വീഡിയോയിലോ വാർത്തയിലോ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അഞ്ച് പേരിൽ ഒരാൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരു ജിമെയിൽ അക്കൗണ്ടിലൂടെ ലോഗിൻ ചെയ്ത് വേണം വോട്ട് ചെയ്യാൻ. ഒരാൾക്ക് ഒരു ഐപി അഡ്രസിൽ ഒരു തവണ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.രണ്ട് ദിവസമാണ് വോട്ടെടുപ്പ് നടക്കുക. ഒന്നാം തീയതി നാല് മണിക്ക് ആണ് സർവെ ആരംഭിച്ച് വ്യാഴാഴാച നാല് മണിക്ക് സർവെ അവസാനിക്കും.

രണ്ട് ദിവസത്തിനിടയിൽ പ്രേക്ഷകർക്ക് വോട്ട് ചെയ്യാം. വോട്ടെടുപ്പ് വ്യാഴാഴ്ച നാല് മണിക്ക് പൂർത്തിയായ ശേഷം മൂല്യനിർണയം നടത്തി ജനഹിതം എന്ത് എന്ന് പുറത്തുവിടും. ഗൂഗിൾ ഷീറ്റ് വഴിയാണ് വോട്ടുകൾ രേഖപ്പെടുത്തുന്നത് എന്നതിനാൽ ഇതിൽ കൃത്രിമത്വം നടത്താൻ കഴിയാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കും നിരവധി പേരുകൾ ഉയർന്നുകേട്ടിരുന്നു. ഏറെ തർക്കങ്ങൾക്ക് ഒടുവിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശന്റെ പേർ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തച്ചൊല്ലി ഗ്രൂപ്പ് തർക്കങ്ങളും വിവാദങ്ങളും ഉയർന്നതോടെ പ്രഖ്യാപനം നീണ്ടുപോകുകയാണ്. സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ സി ജോസഫ്, അടൂർ പ്രകാശ് എന്നിവരുടെതടക്കം പേരുകളും ഉയർന്നുകേട്ടിരുന്നു.

കെ സുധാകരനെ പ്രസിഡന്റ് ആകണമെന്ന താൽപര്യം പ്രകടിപ്പിച്ച് പാർട്ടി പ്രവർത്തകർക്കിടയിൽ വികാരം ഉണ്ടായപ്പോൾ കോൺഗ്രസ് നേതാക്കൾ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നതാണ് പിന്നീട് കണ്ടത്. ഗ്രൂപ്പിന്റെ ആധിപത്യം നിലനിർത്താൻ ഓരോ വിഭാഗവും പ്രതിനിധികളെ നിശ്ചയിച്ചു. വി എം സുധീരനോട് ആഭിമുഖ്യം പുലർത്തുന്ന പി ടി തോമസിന്റെ പേർ ഉയർന്നുവന്നു. ഗ്രൂപ്പുകളിൽ സജീവമല്ലാത്ത നേതാക്കളും എംഎൽഎമാരും അദ്ദേഹത്തെ പിന്തുണച്ചു.

എന്നാൽ വിയോജിപ്പ് പ്രകടിപ്പിച്ച ഉമ്മൻ ചാണ്ടി പക്ഷം ഉയർത്തിയത് ബെന്നി ബഹ്നന്നാൻ കെ ബാബു എന്നിവരുടെ പേരുകളാണ്. കെ വി തോമസ് ആവട്ടെയെന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. കെ സുധാകരനായി സാധാരണ പ്രവർത്തകർ ്അടക്കം രംഗത്ത് വന്നപ്പോൾ ഉമ്മൻ ചാണ്ടി പക്ഷവും ചെന്നിത്തല പക്ഷവും വി എം സുധാകരനെ പിന്തുണയ്ക്കുന്നവരും ഹൈക്കമാൻഡ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന കെ സി വേണുഗോപാൽ പക്ഷവും കടുത്ത എതിർപ്പാണ് ഉയർത്തിയത്. പൊതുസമ്മതൻ എന്ന രീതിയിൽ ദളിത് പശ്ചാത്തലമുള്ള കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ് കെ സുധാകരന് എതിരെ വിവിധ ഗ്രൂപ്പുകൾ ചേർന്ന് ഉയർത്തിയത്.

കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇവരിൽ ആരാണ് കെപിസിസിയെ നയിക്കേണ്ടത് എന്നതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതിൽ ആർക്കാണ് ഏറ്റവും കൂടുതൽ പിന്തുണ എന്ന് കോൺഗ്രസ് നേതാക്കൾക്ക് കൂടി തിരിച്ചറിയാൻ കഴിയുന്നതിനായാണ് മറുനാടൻ മലയാളി സർവേ നടത്തുന്നത്.

ഈ ലിസ്റ്റിൽ നിന്നും രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും കെ സി വേണുഗോപാലിനെയും ഒഴിവാക്കിയത് അവർ അപമാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്. ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകർ അവരെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ അവർക്ക് വോട്ട് നൽകില്ല എന്ന കാരണത്താലാണ് ഒഴിവാക്കുന്നത്,.

കെ സി ജോസഫും അടൂർ പ്രകാശും, കെ ബാബുവും തങ്ങൾ കെ പിസിസി അധ്യക്ഷനാകാൻ ഇല്ല എന്ന് തുറന്നു പറഞ്ഞതിനാൽ മൂവരെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കി. കോൺഗ്രസ് നേതാക്കൾ ഉയർത്തിക്കാട്ടിയ അഞ്ചു പേരുടെ നേതാക്കളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസം നീളുന്ന വോട്ടെടുപ്പിന് ഒടുവിൽ ജനഹിതം എന്തെന്ന് തിരിച്ചറിയാനാകും.

കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷൻ ആകുന്നതിന് മുമ്പ് സമാനമായ രീതിയിൽ മറുനാടൻ മലയാളി ഒരു സർവെ നടത്തിയിരുന്നു. ആ സർവെയിൽ ബിജെപി പ്രവർത്തകരുടേതടക്കം ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് കെ സുരേന്ദ്രനായിരുന്നു. ബിജെപി പ്രവർത്തകരുടെ പിന്തുണ സുരേന്ദ്രന് അനുകൂലമാണെന്ന് ആ സർവെയിൽ തെളിയിക്കപ്പെട്ടു. കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കാനുള്ള തീരുമാനത്തിൽ ഒരു നിർണായക ഘടകമായി എന്ന ബിജെപിയിലെ ഉന്നത നേതാക്കൾ പോലും തുറന്നുപറഞ്ഞിരുന്നു.

--ആരാകണം കെപിസിസി അധ്യക്ഷൻ? പോൾ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

അതുപോലെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരണം എന്നത് ജനഹിതത്തിലൂടെ തിരിച്ചറിയാൻ സാധിക്കും എന്നതാണ് സർവേയിലുടെ ലക്ഷ്യമിടുന്നത്. സർവെയിൽ കോൺഗ്രസ് പ്രവർത്തകരും ്അനുഭാവികളുമടക്കം വോട്ട് ചെയ്ത് പുതിയ കെ പി സി സി അധ്യക്ഷൻ ആരാകണം എന്ന് നിർദ്ദേശം മുന്നോട്ട് വയ്ക്കട്ടെ എന്നതാണ് സർവേയിലൂടെ ഉദ്ദേശിക്കുന്നത്.