തിരുവനന്തപുരം: ശമ്പളമില്ലാതെ വണ്ടി ഓടിച്ച് ജോലി ചെയ്യുന്ന കെ എസ് ആർ ടി സിക്കാർ. വമ്പൻ ശമ്പളം വാങ്ങി സമരം ചെയ്യുന്ന കെ എസ് ഇ ബിക്കാരും. വിഷുക്കാലത്ത് മലയാളിക്ക് മുമ്പിലേക്ക് ചോദ്യങ്ങളുമായെത്തുകയാണ് കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ. ഈ മാസം കെ എസ് ആർ ടി സിയിൽ ശമ്പളം ഇതുവരെ നൽകിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനെല്ലാം കാരണം. എന്നിട്ടും അവിടെ ജീവനക്കാർ സമരം ചെയ്യുന്നില്ല. വിഷുക്കാലത്തും മലയാളിയുടെ യാത്രയ്‌ക്കൊപ്പം ആ ജീവനക്കാരുമുണ്ട്. ഇതിനൊപ്പാണ് കെ എസ് ഇ ബിയിലെ സമരം.

കെ എസ് ഇ ബി ചെയർമാനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഇടത് അനുകൂല സംഘടന ഉയർത്തി. ബോർഡ് യോഗത്തിലേക്ക് അവർ തള്ളി കയറി. രണ്ടു പേരെ സസ്‌പെന്റ് ചെയ്തു. ഇതോടെയാണ് സമരം തുടങ്ങിയത്. അവരെ തിരിച്ചെടുത്തുവെങ്കിലും തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് സ്ഥലം മാറ്റി. ഇത് അംഗീകരിക്കില്ലെന്നാണ് ഇടതു സംഘടനയുടെ നിലപാട്. ചെയർമാനെ പാഠം പഠിപ്പിക്കാൻ അവർ സമരം ചെയ്യുന്നു. ഇതിനൊപ്പമാണ് കെ എസ് ഇ ബി ജീവനക്കാരുടെ ശമ്പളം കിട്ടാതെയുള്ള സേവനവും. രണ്ടു തരം രീതികളാണ് രണ്ട് സ്ഥാപനങ്ങളും. കേരളത്തിന്റെ അഭിമാനമായിരുന്നു ആനവണ്ടി. ഇന്ന് ഗട്ടറിലൂടെയാണ് ഓട്ടം.

മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഭരണകാലത്ത് കെ എസ് ആർ ടി സിയെ രക്ഷിക്കാൻ കച്ചമുറുക്കി ഇറങ്ങി. മുതിർന്ന ഐപിഎസുകാരൻ ടോമിൻ തച്ചങ്കരിയെ എംഡിയും ചെയർമാനുമാക്കി. എല്ലാം കിറുകൃത്യമായി പിന്നീട് നടന്നു. യൂണിയൻ നേതാക്കളെ കൊണ്ട് പണി എടുപ്പിച്ചു. ഇതോടെ പ്രശ്‌നം തുടങ്ങി. എല്ലാ മാസവും കൃത്യമായി ശമ്പളം കൊടുത്തിട്ടും അവർ സമരത്തിന് ഇറങ്ങി. തച്ചങ്കരി വഴങ്ങിയില്ല. സ്വന്തം വഴിയിലൂടെ കെ എസ് ആർ ടി സിയെ മുന്നോട്ടു നയിച്ചു. ഷെഡ്യൂളുകൾ കൂട്ടി വരുമാനമുണ്ടാക്കി. പക്ഷേ യൂണിയൻ നേതാക്കൾക്ക് പണിയോട് താൽപ്പര്യമുണ്ടായിരുന്നില്ല. അവർ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെ തച്ചങ്കരിയെ പുറത്താക്കി. പിന്നീട് കെ എസ് ആർ ടി സിക്ക് സംഭവിച്ചത് നാശത്തിന്റെ യാത്ര.

തച്ചങ്കരി ഉണ്ടായിരുന്നുവെന്ന് ഈ വിഷുക്കാലത്ത് പല കെ എസ് ആർ ടി സിക്കാരും ആഗ്രഹിക്കുന്നു. യൂണിയനുകളാണ് സ്ഥാപനത്തെ തകർത്തതെന്ന് പൊതുജനവും വിലയിരുത്തുന്നു. അങ്ങനെ കെ എസ് ആർ ടി സിയിലെ പ്രതിസന്ധി സമാനതകളില്ലാതെ തുടരുകയാണ്. ഇന്ന് യൂണിയനുകൾ പഴി പറയുന്നത് ഗതാഗത മന്ത്രി ആന്റണി രാജുവിനെയാണ്. കെ.എസ്.ആർ.ടി.സി.യിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ആന്റണി രാജു ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറുന്നതെന്ന് ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തി. സ്ഥാപനത്തിലെ മാനേജ്മെന്റ് വീഴ്ചകൾ അക്കമിട്ട് നിരത്തി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം മന്ത്രിക്കെതിരേ തിരിഞ്ഞത്. ഇതേ ആനത്തലവട്ടമാണ് തച്ചങ്കേരിയേയും പുകച്ച് പുറത്തു ചാടിച്ചത്.

കെ എസ് ആർ ടി സിയിൽ സിഎം.ഡി.യും മന്ത്രിയും പങ്കെടുത്ത യോഗത്തിൽ എത്ര എംപാനൽഡ് ജീവനക്കാരുണ്ടെന്ന കണക്ക് പോലുമുണ്ടായിരുന്നില്ല. രണ്ടു ദിവസത്തിനുള്ളിൽ കണക്ക് നൽകാമെന്നു പറഞ്ഞെങ്കിലും രണ്ടു മാസമായിട്ടും കിട്ടിയിട്ടില്ല. മന്ത്രിയോടു ചോദിച്ചപ്പോൾ നാളെ തരാമെന്നാണ് മറുപടി. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ സഹിച്ച് മുന്നോട്ടുപോകാനാകില്ല- ആനത്തലവട്ടം തുറന്നടിച്ചു. കെ.എസ്.ആർ.ടി.സി.യിലെ സർക്കാർ പരിഷ്‌കരണ നടപടികളെയും അദ്ദേഹം വിമർശിച്ചു. എംപാനൽഡ് ജീവനക്കാരെ സംരക്ഷിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. സ്വിഫ്റ്റിലും നിയമനം നൽകിയില്ല. സർവീസുകളുടെ കാര്യത്തിൽ അപക്വമായ സമീപനമാണ് മാനേജ്മെന്റിന്- ആനത്തലവട്ടം പറഞ്ഞു.

ഇരു സ്ഥാപനങ്ങളിലും നിലനിൽക്കുന്നത് ഗുരുതര പ്രതിസന്ധിയാണെന്നായിരുന്നു കെ.പി. രാജേന്ദ്രന്റെ പരാമർശം. കെ.എസ്.ആർ.ടി.സിയിൽ ജോലിചെയ്ത തൊഴിലാളികൾക്ക് ശമ്പളംപോലും കൊടുക്കാൻകഴിയാത്ത സ്ഥിതിയാണ്. മന്ത്രി നിരന്തരം തൊഴിലാളികളെയും ട്രേഡ് യൂണിയൻ സംഘടനകളെയും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണെന്നും ആനത്തലവട്ടം പറയുന്നു. ഇനി കെ എസ് ഇ ബിയിലും ആനത്തലവട്ടമാണ് പ്രതിഷേധക്കാരൻ. ഇവിടെ ജീവനക്കാർക്ക് കൃത്യമായ ശമ്പളമുണ്ട്. അതിന് വേണ്ടിയാണ് കെ എസ് ഇ ബിയിലേക്ക് ബി അശോകിനെ മുഖ്യമന്ത്രി നിയോഗിച്ചത്. കെ എസ് ആർ ടി സിയിൽ തച്ചങ്കരിയെ നിയമിച്ചതു പോലുള്ള മാതൃക.

കെ എസ് ഇ ബി പ്രവർത്തന ലാഭവും ഉണ്ടാക്കി. എന്നാൽ യുണിയൻ നേതാക്കൾക്ക് സമരം ചെയ്യണം. അശോകിനെ പുറത്താക്കിയേ മതിയാകൂവെന്നതാണ് അവരുടെ നിലപാട്. തച്ചങ്കരിക്കെതിരെ ഉയർന്ന അതേ കെ എസ് ആർ ടി സി ഗൂഢാലോചന കെ എസ് ഇ ബിയിലും. സ്ഥാപനം നശിച്ചാലും കുഴപ്പമില്ല അശോകനെ മാറ്റണമെന്ന് മാത്രമാണ് അവർക്ക് പറയാനുള്ളത്. പിന്തുണയുമായി ആനത്തലവട്ടവും ഉണ്ട്.