തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കെഎസ്ഇബി. ഇത്തരം റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നാണ് കെഎസ്ഇബി അധികൃതർ അറിയിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച് 2019 ജൂലൈയിൽ പുറപ്പെടുവിച്ച താരിഫ് ഉത്തരവനുസരിച്ചുള്ളതാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള വൈദ്യുതി നിരക്ക്.

ഇക്കാലയളവിൽ ഇതിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ കെ എസ് ഇ ബി ഇടക്കാല പുനഃപരിശോധനയ്ക്ക് റെഗുലേറ്ററി കമ്മീഷനെ സമീപിക്കണം. നിലവിൽ താരിഫ് പരിഷ്‌ക്കരണത്തിനായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടില്ല. 2020 മാർച്ചിൽ കമ്മീഷനു മുൻപാകെ സമർപ്പിച്ച ഇടക്കാല പെറ്റീഷനിലാകട്ടെ താരിഫ് പരിഷ്‌കരണം ആവശ്യപ്പെട്ടിട്ടുമില്ല. അതായത് 2022 മാർച്ച് 31 വരെ നിലവിലുള്ള നിരക്ക് തന്നെ തുടരുന്ന സാഹചര്യമാണുള്ളത് എന്നാണ് കെഎസ്ഇബി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്.

അന്തർ സംസ്ഥാന പ്രസരണ ചാർജിൽ ഉണ്ടാകാനിടയുള്ള വർദ്ധനവും അതുൾപ്പെടെ കെഎസ്ഇബിയുടെ വരവും ചെലവും 2022 ഏപ്രിൽ മുതലുള്ള കാലയളവിലേക്ക് കണക്കാക്കുന്നതിനുമുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക നടപടികൾ റഗുലേറ്ററി കമ്മീഷൻ ഇനിയും ആരംഭിച്ചിട്ടില്ല. അക്കാലയളവിലേക്കള്ള ചട്ടങ്ങൾ രൂപപ്പെടുത്തിയതിന് ശേഷം മാത്രമേ, നിരക്ക് വർദ്ധനവ് അനിവാര്യമായി വരികയാണെങ്കിൽ, റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിൽ വരികയുള്ളു.

വൈദ്യുതി വാങ്ങൽ ചെലവിലുണ്ടായ അധിക ബാധ്യത കാലാകാലങ്ങളിൽ റഗുലേറ്ററി കമ്മീഷൻ തിട്ടപ്പെടുത്തുന്നുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ട കണക്കിലെടുത്ത് ഇന്ധന സർചാർജ് ഈടാക്കുന്നത് റഗുലേറ്ററി കമ്മീഷൻ നിലവിൽ മാറ്റി വച്ചിരിക്കയുമാണ്. അതുസംബന്ധിച്ച് യാതൊരു പുതിയ തീരുമാനവും കെ എസ് ഇ ബി നിലവിൽ എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ മറിച്ചുള്ള വാർത്തകൾ വ്യാജമാണെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്.