തിരുവനന്തപുരം: കെഎസ്ആർടിസിയിലെ നിരക്കു വർധനവ് പിൻവലിച്ചു. കോവിഡ് കാലത്തെ യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളിൽ കെഎസ്ആർടിസി ഏർപ്പെടുത്തിയിരുന്ന യാത്ര നിരക്ക് വർധനവാണ് പിൻവലിച്ചിരിക്കുന്നത്. ഒക്ടോബർ 1 മുതൽ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

ദീർഘദൂര ലോഫ്‌ളോർ ബസ്സുകളിലും വോൾവോ ബസ്സുകളിലും സൈക്കിളുകളും ഇ സ്‌കൂട്ടറും കൊണ്ടുപോകാൻ അനുവദിക്കും. നിരക്ക് നിശ്ചയിച്ച് നവംബർ1 മുതൽ ഇത് നടപ്പാക്കുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. സ്‌കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ നേരത്തെ കെഎസ്ആർടിസി തീരുമാനിച്ചിരുന്നു. സ്‌കൂൾ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാൽ ഏത് റൂട്ടിലേക്കും ബസ് സർവ്വീസ് നടത്താനാണ് കെഎസ് ആർടിസി തീരുമാനം. ഒക്ടോബർ 20 നു മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കും.

ആവശ്യത്തിന് ബസ്സില്ലാത്ത സ്‌കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്ന രക്ഷിതാക്കളുടെ പ്രധാന ആശങ്ക പരിഹരിക്കാനാണ് കെഎസ്ആർടിസി നീക്കം. കോവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാൻ പലർക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ കൈത്താങ്ങ്. നിലവിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമായി കെഎസ്ആർടിസി ബോണ്ട് സർവ്വീസ് നടത്തുന്നുണ്ട്.