സുൽത്താൻ ബത്തേരി: വയനാട്ടിൽ ആനവണ്ടി പ്രേമികൾ ബസ്സിന് മുകളിൽ കയറി വിവാദ യാത്ര നടത്തിയ ദിവസം ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് കോവിഡ്. കെഎസ്ആർടിസി ബത്തേരി ഡിപ്പോയിൽ നിന്ന് വാടകയ്ക്കെടുത്ത ബസുകളുടെ മുകളിൽ കയറി ആനവണ്ടിപ്രേമികൾ യാത്ര ആഘോഷമാക്കിയ സംഭവം ഏറെ വിവാദമായിരുന്നു. അന്നേ ദിവസം അതേ ബസിൽ യാത്ര ചെയ്ത മുഴുവൻ ആളുകളും നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ് ആനവണ്ടി പ്രേമികൾ എന്ന കൂട്ടായ്മ ബത്തേരി ഡിപ്പോയിൽ നിന്ന് രണ്ടു ബസുകൾ വാടകയ്ക്കെടുക്കുന്നത്.കെഎസ്ആർടിസി ബസിന് മുകളിൽ കയറി ഒരുസംഘം കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവത്തിൽ വയനാട് ആർടിഒ അന്വേഷണം തുടങ്ങിയിരുന്നു. വാടകയ്ക്ക് നൽകിയ ബസിന് മുകളിൽ വാഹനപ്രേമികൾ കയറിയ വിവരം അറിഞ്ഞിരുന്നില്ലെന്നായിരുന്നു കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ വിശദീകരണം.

ബസ് ലഭിച്ചയുടൻ ഡിപ്പോയിൽ വെച്ചുതന്നെ ആഘോഷവും തുടങ്ങി. സർവീസിൽ ക്രമക്കേട് നടത്തിയതിന് ബത്തേരിയിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ ആദരിക്കലായിരുന്നു അദ്യചടങ്ങ്. തുടർന്ന് ബസിന് മുകളിൽ കയറി ആഘോഷം ആരംഭിച്ചു. ഡിപ്പോയ്ക്ക് സമീപം പെട്രോൾ പമ്പുണ്ടെന്ന കാര്യം പോലും മറന്ന് പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. ബത്തേരി മുതൽ കാരാപ്പുഴ വരെ 20 കിലോമീറ്ററോളം സ്ത്രീകളടക്കം വാഹനത്തിന് മുകളിൽ കയറി സഞ്ചരിച്ചിട്ടും നടപടി ഒന്നുമുണ്ടായില്ല. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കെഎസ്ആർടിസിയിലെ ഒരുവിഭാഗം ജീവനക്കാർ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.