തിരുവനന്തപുരം: മദ്യഷോപ്പ് തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കെഎസ്ആർടിസി. ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കുക ഡിപ്പോകൾക്ക് പുറത്തുള്ള കെഎസ്ആർടിസിയുടെ ഭൂമിയിലാണെന്നും സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ഉപയോഗിക്കാത്ത കെഎസ്ആർടിസി കെട്ടിടങ്ങൾ ബെവ്‌കോയ്ക്കു കൈമാറും. ബെവ്‌കോയുമായി സഹകരിച്ചാകും ഔട്ട്ലെറ്റുകൾ നിർമ്മിക്കുക. കെട്ടിടങ്ങളുടെ വാടക കെഎസ്ആർടിസിക്ക് ലഭിക്കുമെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.

അതേസമയം കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യവില്പന തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ പോലും നടന്നിട്ടില്ലെന്നും നിലവിൽ നടക്കുന്ന ചർച്ചകൾ അപ്രസക്തമാണെന്നും എക്‌സൈസ് മന്ത്രി എം വിഗോവിന്ദൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മാധ്യമവാർത്തകൾ മാത്രമേ തനിക്കറിയൂ. ഒരു തീരുമാനവും വിഷയത്തിലുണ്ടായിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരക്കുള്ള പ്രദേശങ്ങളിൽ നിന്നും മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. അതിനായി നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഗോവിന്ദൻ പറഞ്ഞു.

വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത്. എന്നാൽ കെഎസ്ആർടിസി ഡിപ്പോകളിൽ ഒഴിഞ്ഞുകിടക്കുന്ന മുറികൾ വാടകയ്ക്ക് നൽകുന്ന വിവരം എല്ലാ വകുപ്പുകളെയും അറിയിച്ചെന്നും ഒപ്പം ബെവ്കൊയെയും അറിയിച്ചിരുന്നതായാണ് ആന്റണി രാജു മുൻപ് ഈ വിഷയത്തിൽ പ്രതികരിച്ചത്. മദ്യവിൽപന ആരംഭിക്കാനുള്ള സന്നദ്ധത ബെവ്‌കൊ അറിയിച്ചതായും ഇത് കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞിരുന്നു.

കെഎസ്ആർടിസിയിൽ ടിക്കറ്റിതര വരുമാനമുണ്ടാക്കാൻ പമ്പുകളിൽ മറ്റ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും അനുമതി നൽകിയിരുന്നു. കെഎസ്ആർടിസിയിൽ ബിവറേജസ് ഔട്ട്‌ലറ്റുകൾ തുടങ്ങുമെന്ന വാർത്ത പ്രചരിച്ചതോടെ ശക്തമായി എതിർത്തും അനുകൂലിച്ചും വിവിധ നേതാക്കളടക്കം പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എക്സൈസ് മന്ത്രി പ്രതികരിച്ചത്.