കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠനം. നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തി. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും പഠനത്തിൽ ശുപാർശയുണ്ട്. ബസ് സ്റ്റാൻഡ് താൽക്കാലികമായി മാറ്റാനാണ് സാധ്യത. സമുച്ചയം പൂർത്തിയായതിനു പിന്നാലെ നിർമ്മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നത്.

തുടർന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാൻ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിർമ്മാണ സാമഗ്രികൾ ചേർക്കാതെയാണ് സമുച്ചയം പണിഞ്ഞിരിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ ബസ് സ്റ്റാൻഡ് താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു. 2015ലാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയം നിർമ്മിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തിൽ കെ.ടി.ഡി. എഫ്.സിയാണ് 76 കോടി രൂപയോളം ചെലവിൽ സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു.