തിരുവനന്തപുരം: ഡയറക്ടർ ബോർഡിൽ നിന്നും രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കി കെഎസ്ആർടിസിയെ 'പ്രൊഫഷണലാക്കാൻ' നീക്കവുമായി സർക്കാർ. സുശീൽ ഖന്ന കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശപ്രകാരമാണ് നടപടി. മികവ് തെളിയിച്ച പ്രഫഷണലുകൾ മാത്രം ഡയറക്ടർ ബോർഡിൽ മതിയെന്നാണ് തീരുമാനം. ബോർഡിനെ ലാഭകരമാക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

പതിനഞ്ച് അംഗങ്ങൾ അടങ്ങിയ ഡയറക്ടർ ബോർഡാണ് നിലവിലുള്ളത്. ഇതിൽ എട്ടുപേർ രാഷ്ട്രീയ പാർട്ടികളുടെ നോമിനികളാണ്. കെഎസ്ആർടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഉത്തരവിറക്കും.

നിലവിൽ ബോർഡിൽ ഏഴുപേർ മാത്രമാണ് പ്രൊഫഷണലുകളായിട്ടുള്ളത്. അതിനാൽ പുതിയ നിയമപ്രകാരം പ്രൊഫഷണലുകൽ മാത്രമേ ബോർഡ് അംഗങ്ങളാകു. ആർ ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായ കാലത്താണ് രാഷ്ട്രീയ പാർട്ടികളുടെ നോമിനികളെ ബോർഡിൽ അംഗങ്ങളാക്കിയത്. ഇത് ക്രമേണ പിൻതുടർന്നു.

കെഎസ്ആർടിസിയുടെ തലപ്പത്ത് വലിയ തോതിലുള്ള അഴിച്ചുപണി നടത്താൻ പോകുകയാണെന്ന് മന്ത്രി പറഞ്ഞു. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി പെട്രോൾ പമ്പുകൾ തുടങ്ങുകയാണ്. എട്ട് പമ്പുകൾ ഓഗസ്റ്റ് 15 ന് മുമ്പ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ബസുകളിൽ പ്രകൃതി വാതക ഇന്ധനം ഉപയോഗിക്കാനുള്ള നടപടികൾ പുരോഗമിക്കുക്കുകയാണ്. ഇപ്പോൾ ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസുകൾ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.