കൊച്ചി: വെള്ളത്തിലേക്ക് ബസ് ഓടിച്ചു കയറ്റി നാശനഷ്ടങ്ങളുണ്ടാക്കി എന്നാരോപിച്ച് പൊലീസ് കേസെടുത്ത ഈരാറ്റുപേട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ഡ്രൈവർ ജയ്ദീപിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജയദീപിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബർ 16 ന് വെള്ളപ്പൊക്കമുണ്ടായപ്പോൾ മനഃപൂർവ്വം അപകടമുണ്ടാക്കും വിധത്തിൽ പെരുമാറിയെന്നാണ് ജയദ്വീപിനെതിരായ കേസ്.

നേരത്തേ ഈ കേസിൽ കോട്ടയം സെഷൻസ് കോടതി ജാമ്യം തള്ളിയിരുന്നു. തുടർന്ന് പൊലീസ് ജയദീപിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയെന്നും ആക്ഷേപം ഉയർന്നു. കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾ പൊട്ടലുകളും വെള്ള പൊക്കവുമുണ്ടായ ഒക്ടോബർ 16 ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയുടെ ഭാഗത്തേ വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കി അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നാരോപിച്ച് കെഎസ്ആർടിസിയും ഡ്രൈവറെ സസ്‌പെന്റ് ചെയ്തിരുന്നു.

അപകടത്തിന് ശേഷം സർക്കാരിനെ കൊഞ്ഞനം കാട്ടി എന്നും പൊലീസ് ആരോപിക്കുന്നു. സർക്കാരിന്റെ ആരോപണം മുഴുവൻ മുഖവിലയ്ക്കെടുത്താലും കുറ്റം നിലനിൽക്കില്ലന്നും , 21-ന് മാത്രം പ്രഥമ വിവര റിപ്പോർട്ട് നൽകിയെന്നുമുള്ള പ്രതിഭാഗം അഭിഭാഷകൻ അഡ്വ നോബിൾ മാത്യുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തു. ജസ്റ്റിസ് പി.ജി. അജിത് കുമാർ മുൻകൂർ ജാമ്യം ഉപാധികളോടെ നൽകിയത്.