തിരുവനന്തപുരം: ഇന്ധന വില വർധന മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധന വില കുതിക്കുമ്പോൾ ടിക്കറ്റ് ചാർജ് വർധിപ്പിക്കുക എന്നത് അജണ്ടയിലില്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധി പരിഹരിക്കും. സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാർ പുതുക്കും. കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്. പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡാണ് പരീക്ഷണ സർവ്വീസിനുള്ള ബസ്സുകൾ കൈമാറിയത്.

കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോനെറ്റ് എൽഎൻജിയുടെ രണ്ട് ബസ്സുകളാണ് പരീക്ഷണ സർവ്വീസിന് കെഎസ്ആർടിസിക്ക് വിട്ടുനൽകിയിരിക്കുന്നത്. ലാഭകരമെന്ന് കണ്ടാൽ കൂടുതൽ ബസ്സുകളെ എൽഎൻജിയിലേക്ക് മാറ്റുന്നത് പരിഗണിക്കും. നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽഎൻജിയിലേക്ക് മാറ്റുന്നതിന് ഉത്തരവായിട്ടുണ്ട്.