തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം വെട്ടിക്കുറക്കണമെന്ന സർക്കാർ നിർദ്ദേശം വിവാദത്തിൽ. കോവിഡ് കാലത്ത് സർവ്വീസുകൾ കുറഞ്ഞാണ് കാരണം പറയുന്നത്. കെഎസ്ആർടിസിയുടെ എല്ലാ ആവശ്യങ്ങൾക്കും സർക്കാർ സഹായം നൽകണമെന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും എംഡിക്ക് നൽകിയ കത്തിൽ വിശദീകരിക്കുന്നു. എന്നാൽ പാക്കേജ് പ്രഖ്യാപിക്കുന്നതിനു മുമ്പിറങ്ങിയ ഉദ്യോഗസ്ഥ തല ഉത്തരവാണിതെന്നും നയപരമായ തീരുമാനമെല്ലെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർവ്വീസുകൾ വെട്ടിക്കുറച്ചതോടെ ,ശമ്പളത്തിനും പെൻഷനുമായി പൂർണമായും സർക്കാർ സഹായത്തെയാണ് കെഎസ്ആർടിസി ആശ്രയിക്കുന്നത്. അധിക സഹായം ആവശ്യപ്പെട്ടുള്ള കെഎസ്ആർടിസിയുടെ കത്തിന് ഗതാഗത സെക്രട്ടറിക്കു വേണ്ടി അണ്ടർ സെക്രട്ടറി നൽകിയ മറുപടിയിലെ നിർദ്ദേശമാണ് വിവാദമായത്. ബജറ്റ് വിഹിതമായ 1000 കോടി ഇതിനകം അനുവദിച്ചു കഴിഞ്ഞു. ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാക്കി പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യത മാനേജ്മെന്റ് പരിശോധിക്കണം. കോവിഡ് കാലത്ത് സർവ്വീസുകൾ കുറവായതിനാൽ ജീവനക്കാരുടെ ശമ്പളം കുറക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും കത്തിൽ ആവശ്യപ്പെടുന്നു. ശമ്പള പരിഷ്‌കരണം വൈകിയതിനാൽ ജീവനക്കാർക്ക് പ്രതിമാസം 1500 രൂപ ഇടക്കാലാശ്വാസം ഉൾപ്പടെയുള്ള പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശേഷമിറങ്ങിയ ഉത്തരവിനെതിരെ വ്യപക പ്രതിഷേധമാണുയർന്നത്.

അതേസമയം, ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാൻ സർക്കാർ തലത്തിൽ നയമപരമായി തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ഉദ്യോഗസ്ഥ തല ഉത്തരവിലെ നിർദ്ദേശം മാത്രമാണിത്. തൊഴിലാളി സംഘനടനകളുടെ ഹതപരിശോധന ആസന്നമായ സാഹചര്യത്തിൽ പ്രതിപക്ഷ സംഘടനകൾ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.