തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര സർവീസ് പുനഃരാരംഭിക്കുന്നതിനെതിരേ ആരോഗ്യവകുപ്പ്. സർവീസ് ഉടൻ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിക്കും കെഎസ്ആർടിസി സിഎംഡിക്കും കത്തയച്ചു.

രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി സർവീസ് തുടങ്ങുന്നതിനെതിരേ ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സർവീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടത്.

കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവെച്ച ദീർഘദൂര സർവീസ് യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ ബുധനാഴ്ച മുതൽ പുനഃരാരംഭിക്കുമെന്നായിരുന്നുകെഎസ്ആർടിസി വ്യക്തമാക്കിയിരുന്നത്. ആരോഗ്യവകുപ്പ് എതിർപ്പ് അറിയിച്ചതിനാൽ കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു.

സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘ ദൂര ബസ് സർവ്വീസ് ബുധനാഴ്ച മുതൽ പനഃരാരംഭിക്കും. ശനിയും ഞായറും സർവീസ് ഉണ്ടായിരിക്കില്ല.ആദ്യഘട്ടത്തിൽ യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ മാത്രമായിരിക്കും സർവീസ് നടത്തുക. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കൂ. ടിക്കറ്റ് റിസർവ് ചെയ്യാനും സൗകര്യമുണ്ട്.

സർവീസ് തുടങ്ങാൻ എം.ഡി ബിജു പ്രഭാകർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെക്കെ സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത് സംബന്ധിച്ച് ചാർട്ട് തയ്യാറാക്കി വരികയാണ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു.

എന്നാൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ ഇളവുകൾ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായാൽ സർവീസ് നാളെ മുതൽ നടത്താനുള്ള തീരുമാനം കെഎസ്ആർടിസി ഉപേക്ഷിക്കേണ്ടിവരുമെന്നും വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.