ബംഗളൂരു: കേരളത്തിലെയും കർണാടകയിലെയും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും സംയുക്തമായി അന്തർ സംസ്ഥാന ടൂർ പാക്കേജ് ആരംഭിക്കുന്ന കാര്യം പരിഗണനയിൽ. ഇതുസംബന്ധിച്ച് കേരള ആർ.ടി.സി എം.ഡി ബിജു പ്രഭാകർ കർണാടക ആർ.ടി.സി എം.ഡി ശിവയോഗി കലസദുമായി ചർച്ച നടത്തി.

ബംഗളൂരുവിലെ കർണാടക ആർ.ടി.സിയുടെ സെൻട്രൽ ഓഫിസിലായിരുന്നു ചർച്ച. രാത്രിയിൽ സുൽത്താൻ ബത്തേരി വഴി കൂടുതൽ ബസ് സർവിസുകൾ ആരംഭിക്കുന്ന കാര്യവും ഇരു ആർ.ടി.സി.കളും പുതിയ റൂട്ടുകളിൽ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ചും അന്തർസംസ്ഥാന കരാർ സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി. ഇക്കാര്യങ്ങളിൽ തുടർനടപടികൾ സ്വീകരിക്കാൻ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘത്തെ വീണ്ടും ബംഗളൂരുവിലേക്ക് അയക്കുമെന്ന് ബിജു പ്രഭാകർ കർണാടക അധികൃതരെ അറിയിച്ചു.

നിലവിൽ കേരള ആർ.ടി.സി മലക്കപാറയിലേക്കും കേരളത്തിലെ മറ്റിടങ്ങളിലേക്കും ടൂർ പാക്കേജായി ബസ് സർവിസുകൾ ആരംഭിച്ചതിന് വലിയ ജനസ്വീകാര്യത ലഭിച്ചിരുന്നു. കർണാടക ആർ.ടി.സിയും ജോഗ് വെള്ളച്ചാട്ടം, ഹംപി തുടങ്ങിയ കർണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് ടൂർ പാക്കേജ് വിജയകരമായി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്തർ സംസ്ഥാന ടൂർ പാക്കേജ് സർവിസുകളുടെ സാധ്യത തേടിക്കൊണ്ട് ഇരു ആർ.ടി.സി അധികൃതരും ചർച്ച നടത്തിയത്.