തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആർട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം കെ എസ് യുവിന്. നീണ്ട 38 വർഷങ്ങൾക്ക് ശേഷമാണ് ജനറൽ സീറ്റിൽ ഒരു കെ എസ് യു പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്. ഡെൽന തോമസ് ആണ് ആർട്‌സ് ക്ലബ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എസ് എഫ് ഐ സ്ഥാനാർത്ഥി ടിസി വാങ്ങി മറ്റൊരു കോളജിലേക്ക് പോയതിനാലാണ് ഡെൽന തിരഞ്ഞെടുക്കപ്പെട്ടത്.

എസ്എഫ്‌ഐ സ്ഥാനാർത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെ എസ് യുവിന് ആർട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം ലഭിച്ചത്. എസ്എഫ്‌ഐ സ്ഥാനാർത്ഥിയായിരുന്ന വിദ്യാർത്ഥി, കോളേജിൽ നിന്നും ടിസി വാങ്ങിപ്പോയ സാഹചര്യത്തിലാണ് പത്രിക അസാധുവായി പ്രഖ്യാപിച്ചത്. 38 വർഷത്തിന് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ ഭാരവാഹിത്വത്തിലേക്ക് ഒരു കെഎസ് യു പ്രതിനിധി എത്തുന്നത്. എന്നാൽ വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.

ജനുവരി 25 നായിരുന്നു നേരത്തെ കോളേജിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കോവിഡ് കാരണം ഇത് മാറ്റിവെച്ചു. ആർട്‌സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐയുടെ അൽ അയ്‌ന ജാസ്മിനും കെഎസ് യുവിന്റെ ഡെൽനാ തോമസുമായിരുന്നു സ്ഥാനാർത്ഥികൾ. ഇതിനിടെ എസ്എഫ്‌ഐയുടെ അൽഅയ്‌നയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്‌മിഷൻ കിട്ടി. ഫെബ്രുവരി 7 ന് ഇവർ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ടിസി വാങ്ങി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്‌മിഷനെടുത്തു. ഇക്കാര്യം കെ എസ് യു പ്രവർത്തകർ ഉന്നയിച്ചതോടെ എസ് എഫ് ഐ സ്ഥാനാർത്ഥിയുടെ പത്രിക അസാധുവാക്കി.

പത്രിക അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളജിൽ എസ് എഫ് ഐ-കെഎസ് യു സംഘർഷമുണ്ടായി. എസ് എഫ് ഐ പ്രവർത്തകൻ പ്രണവിന് പരിക്കേറ്റു. ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഈ സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വച്ചു.

വെള്ളിയാഴ്ച വരെ കോളജിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ കോളേജിൽ എസ്എഫ്‌ഐ അക്രമം അഴിച്ച് വിടുകയാണെന്ന് കെഎസ് യു പ്രതികരിച്ചു.